ബാലരാമപുരം (തിരുവനന്തപുരം) ∙ ശബരിമലയിൽ വിമാനത്താവളം നിർമിക്കുന്നതിനുള്ള നടപടി ആരംഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . കരമന–കളിയിക്കാവിള ദേശീയപാത ഒന്നാം ഘട്ടത്തിലെ രണ്ടാംപാദ പണികളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തിരുപ്പതി മോഡലിൽ ശബരിമലയിൽ തീർഥാടകർക്കുവേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇത്തവണ മെച്ചപ്പെട്ട ദർശനമാണ് തീർഥാടകർക്കു ലഭിച്ചത്. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണു നൽകിവരുന്നത്. തിരുവനന്തപുരം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാത അടുത്ത വർഷം പൂർത്തിയാകും.
റെയിൽ യാത്രയുടെ സമയം കുറയ്ക്കുന്നതിന്റെ ഭാഗമായി സെമി സ്പീഡ് റെയിൽവേ സംവിധാനം നടപ്പിലാക്കുന്നതിന് റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണ്. കാസർകോട് വരെയുള്ള ദേശീയപാത 45 മീറ്ററിൽ നിർമിക്കുന്നതിനു ടെൻഡർ നടപടികളിലേക്കു സർക്കാർ നീങ്ങിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു.