തിരുവനന്തപുരം∙ ശബരിമല തീർഥാടകർക്കു നന്ദി. കാൽ നൂറ്റാണ്ടിനിടെ ഇതാദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തികപിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകുന്നു. സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും കെഎസ്ആർടിസി ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽ–പമ്പ സർവീസ് വഴി 45.2 കോടി രൂപയാണ് കെഎസ്ആർടിസിക്കു ലഭിച്ചത്.
ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതും തുണയായെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. ഡബിൾ ഡ്യൂട്ടി നിർത്തി സിംഗിൾ ഡ്യൂട്ടി ആക്കിയതോടെ പ്രതിദിനം 646 പേരുടെ ജോലി ലാഭിക്കാനായി. പ്രതിവർഷം 89 കോടി രൂപയുടെ ചെലവു കുറയ്ക്കാൻ കഴിയും.
പരസ്യവരുമാനത്തിൽ നിന്നുള്ള തുക വർധിപ്പിക്കാനായതും ഐഒസിയുമായി ചർച്ച നടത്തി ഇന്ധനവില കുറയ്ക്കാൻ കഴിഞ്ഞതും സാമ്പത്തികബാധ്യത കുറയ്ക്കുമെന്ന് തച്ചങ്കരി അറിയിച്ചു.