മൂലമറ്റം ∙ വനത്തിനുള്ളിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും പൊലീസ് പിടികൂടി. മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെ (21) അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പുവെന്നു പൊലീസ് പറഞ്ഞു.
കുമളിയിലെത്തിയ അപ്പു പെൺകുട്ടിയുമായി അടുപ്പത്തിലായെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരച്ചെത്തിയില്ല. വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഇന്നലെ പുലർച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു. അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും. പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പൊലീസും പിന്തുടർന്ന് പിടികൂടി.
സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ് ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.