ആദായ നികുതി പരിധി: പകുതിയോളം ഗവ. ജീവനക്കാർക്കു ഗുണം കിട്ടും
Mail This Article
തിരുവനന്തപുരം ∙ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി വേണ്ടെന്ന കേന്ദ്ര ബജറ്റിലെ വാഗ്ദാനം നടപ്പായാൽ സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും ചേർത്തുള്ള 5 ലക്ഷം പേരിൽ പകുതിയോളം പേർക്കു ഗുണം ചെയ്യും. ക്ലാസ് 4, ക്ലാസ് 3 വിഭാഗത്തിലെ മുഴുവൻ പേർക്കും ക്ലാസ് 2 വിഭാഗത്തിലെ തുടക്കക്കാരുമാണു നികുതി വലയിൽ നിന്നു രക്ഷപ്പെടുക.
സംസ്ഥാനത്തു 3.75 ലക്ഷം സർക്കാർ ജീവനക്കാരും 1.38 ലക്ഷം അധ്യാപകരുമാണുള്ളത്. അധ്യാപകരിൽ തുടക്കക്കാരായ കാൽ ഭാഗം പേർക്കും നികുതി അടയ്ക്കേണ്ടി വരില്ല. ക്ലാസ് 4നു കീഴിൽ വരുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, ലാബ് അസിസ്റ്റന്റ് തുടങ്ങിയവർക്കു 16,000 രൂപയാണ് അടിസ്ഥാന ശമ്പളം. 15% ഡിഎ, എച്ച്ആർഎ എന്നിവയും കൂടി ഉൾപ്പെട്ടതാണ് നികുതിക്കു പരിഗണിക്കുന്ന ആകെ ശമ്പളം.
ക്ലാസ് രണ്ടിനു കീഴിലെ എൽഡി ക്ലാർക്കിനും സമാന തസ്തികകൾക്കും അടിസ്ഥാന ശമ്പളം 19,000 രൂപയാണ്. ക്ലാസ് രണ്ടിലെ ബി വിഭാഗത്തിൽപ്പെട്ട 27,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന തുടക്കക്കാർക്കും നികുതിയിളവിന്റെ ഗുണം ലഭിക്കും. ഒരു വർഷത്തെ ആകെ ശമ്പളത്തിനു പുറമെ ലീവ് സറണ്ടർ ചെയ്ത് പണമെടുക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം അധികമായി വാർഷിക വരുമാനത്തിനൊപ്പം ചേർക്കേണ്ടിവരും.