ADVERTISEMENT

തിരുവനന്തപുരം∙ ആവശ്യമെങ്കിൽ കൊല്ലം ആലപ്പാട്ടു ഖനനം നടത്തുന്ന ഐആർഇ (ഇന്ത്യൻ റെയർ എർത്‌സ്) സ്വകാര്യ മേഖലയ്ക്കു കരിമണൽ കൊടുക്കുന്നതിൽ തെറ്റില്ലെന്നു നിയമസഭയിൽ മന്ത്രി ഇ.പി. ജയരാജൻ.പ്രദേശവാസികളിൽ ചിലരെ കൂടി ഉപയോഗിച്ച് അവിടെ കരിമണൽ കള്ളക്കടത്തു നടത്തുന്ന സാഹചര്യമുണ്ട്. കടത്തു പൂർണമായും തടയാനായാൽ അവിടെ സമരം അവസാനിക്കും. ഖനനം നിർത്തുന്ന പ്രശ്നമില്ലെന്നും ജയരാജൻ പറഞ്ഞു.

സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. നേരത്തെ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സീ വാഷിങ് താൽക്കാലികമായി നിർത്തിയ കാര്യം പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾക്കു മറുപടിയായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചു പഠിക്കാൻ സമിതിയെ വച്ചിട്ടുണ്ട്്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല. 

ആലപ്പാട്ട് ക്ഷേത്രങ്ങളും സ്കൂളുകളും ഇല്ലാതായി. പടിപടിയായി ആ ഗ്രാമം തന്നെ ഇല്ലാതാകുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.ടി.തോമസ് പറഞ്ഞു. ഖനനം ചെയ്തെടുക്കുന്ന കരിമണൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നൽകാതെ കൊച്ചിയിലെ കർത്തയുടെ സിഎംആർഎല്ലിനും തമിഴ്നാട്ടിലെ വൈകുണ്ഠനാഥന്റെ വിവി മെറ്റൽസ് ആൻഡ് മിനറൽസിനും കൊടുക്കുകയാണ്. കരിമണൽ ഖനനത്തെക്കുറിച്ചു സർക്കാർ സമഗ്ര അന്വേഷണം നടത്തണം. ഉടമസ്ഥരുടെ അനുമതിയില്ലാതെയാണു ഗവർണറുടെ പേരിൽ ആലപ്പാട്ടെ 150 ഹെക്ടർ ഖനനത്തിനായി ഏറ്റെടുത്തത്്. ദേശാടനപ്പക്ഷി കേരളത്തിലെത്തുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വ്യാകുലത ആത്മാർഥമാണെങ്കിൽ ആലപ്പാട് സന്ദർശിച്ച് അവിടുത്തെ പരിസ്ഥിതി പ്രശ്നം മനസിലാക്കാൻ കൂടി തയാറാകണമെന്നു പി.ടി.തോമസ് ആവശ്യപ്പെട്ടു. 

ക്ഷേത്രങ്ങൾ വരെ സ്ഥാപിച്ചു ആലപ്പാട്ടു ഖനനം തടസപ്പെടുത്താൻ ശമ്രം നടക്കുന്നുണ്ടെന്നു മന്ത്രി ജയരാജൻ മറുപടി നൽകി. കെഎംഎംഎല്ലിനും ടൈറ്റാനിയത്തിനും പുറമേ ആവശ്യമെങ്കിൽ സ്വകാര്യകമ്പനികൾക്കും വ്യവസ്ഥകൾക്കു വിധേയമായി കരിമണൽ കൊടുക്കുന്നതിൽ പ്രശ്നമില്ല. ഖനനവുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാരിന് ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ല. സർക്കാർ വിളിച്ച ചർച്ചയിലാണു പരാതി ആദ്യമായി ഉയരുന്നത്. അവിടെ പ്രശ്നം ഏതാണ്ടു പറഞ്ഞുതീർത്തതാണ്. എന്നാൽ പുറത്തുപോയപ്പോൾ ബാഹ്യശക്തികൾ ഇടപെട്ടു. കേരളത്തിന്റെ അമൂല്യമായ പ്രകൃതിസമ്പത്ത് സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയ്ക്കായി ഉപയോഗിക്കരുതെന്ന ആവശ്യം നടപ്പില്ല. ഖനനം കൊണ്ടല്ല, മറിച്ചു സുനാമി ദുരന്തമുണ്ടായതിനെ തുടർന്നാണ് ആലപ്പാടിന്റെ ഭൂമി നഷ്ടമായത്്. ഇതു സർക്കാരിന്റെ പിടലിക്ക്് ഇരിക്കട്ടെയെന്നു കരുതുന്നതു ശരിയല്ല. മുല്ലക്കര രത്്നാകരൻ അധ്യക്ഷനായ നിയമസഭാ സമിതിയും വ്യവസ്ഥകൾക്കു വിധേയമായി ഖനനം ആകാമെന്നാണു റിപ്പോർട്ട്് നൽകിയത്്. ഉടമ അറിയാതെ ഭൂമി ഏറ്റെടുത്തിട്ടില്ല. കരിമണൽ ഖനന സമരവുമായി ബന്ധപ്പെട്ടു മലപ്പുറത്തെ പത്രംഓഫിസിൽ പോയി ചിലർ ചർച്ച നടത്തിയതിനെക്കുറിച്ചാണു താൻ പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. 

നിയമസഭാ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യവസ്ഥകൾക്കു വിധേയമായാണു ഖനനാനുമതി നൽകിയിട്ടുള്ളത്്. വ്യവസ്ഥകൾ പാലിച്ചുള്ള ഖനനത്തെ ആരും എതിർക്കുന്നില്ല. എന്നാൽ ധാതുക്കൾ വേർതിരിച്ച ശേഷമുള്ള വെള്ളമണൽ നിക്ഷേപിച്ചു ഇവിടെ പൂർവ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയടക്കം കാറ്റിൽ പറത്തുന്നു. ഇതിനാൽ വൻ ഗർത്തങ്ങളാണ്് രൂപം കൊണ്ടിട്ടുള്ളതെന്നു ചെന്നിത്തല പറഞ്ഞു. എം.കെ.മുനീർ, കെ.എം.മാണി എന്നിവരും പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com