പൊതുവിദ്യാഭ്യാസ മേഖല സ്വകാര്യ മേഖലയെക്കാൾ മെച്ചപ്പെട്ടു: മന്ത്രി ജയരാജൻ
Mail This Article
തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ മേഖല സ്വകാര്യമേഖലയെക്കാൾ മെച്ചപ്പെട്ടെന്നു മന്ത്രി ഇ.പി.ജയരാജൻ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖല വർഗീയവൽക്കരിക്കുകയാണ്. വിദ്യാഭ്യാസത്തിനുള്ള ബജറ്റ്് വിഹിതം വെട്ടിക്കുറച്ചു. എന്നാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ ആധുനികവൽക്കരിച്ചു. അക്കാദമിക്് നിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികൾ നടപ്പാക്കി. 3000 കോടിയിലേറെ രൂപ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
കെഎസ്ടിഎ പ്രസിഡന്റ് കെ.ജെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ, എ.ശ്രീകുമാർ, സി.എൻ.ഭാരതി, ടി.സി.മാത്തുക്കുട്ടി, പി.വി.രാജേന്ദ്രൻ, എ.എ.റഹീം, കെ.എം.സച്ചിൻദേവ്, കെ.സി.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. രാവിലെ സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികുമാർ പതാക ഉയർത്തി. കനൽസാക്ഷ്യങ്ങൾ എന്ന വിദ്യാഭ്യാസ–ചരിത്ര പ്രദർശനം ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്്ണൻ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കു ശേഷം പ്രതിനിധി സമ്മേളനം നടത്തി.
ഇന്നു രാവിലെ 10.30നു ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് വിജെടി ഹാളിനു സമീപത്തു നിന്നു പ്രകടനം ആരംഭിക്കും. 4.30നു പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.