ADVERTISEMENT

തൊടുപുഴ ∙ ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ പാർട്ടി അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടർന്ന് എസ്. രാജേന്ദ്രൻ എംഎൽഎ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ, രാജേന്ദ്രനോടു വിശദീകരണം തേടി. ഇന്നു നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ രാജേന്ദ്രനെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും.

മൂന്നാറിലെ അനധികൃത നിർമാണങ്ങളെക്കുറിച്ച് ഹൈക്കോടതിയിൽ ഇന്നു റിപ്പോർട്ടു നൽകുമെന്നു സബ് കലക്ടർ പറഞ്ഞു. കോടതി അലക്ഷ്യമുണ്ടായെന്നുള്ള റിപ്പോർട്ടാണു നൽകുക. നിയമലംഘനം സംബന്ധിച്ച് ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ഇടുക്കി കലക്ടർ എന്നിവരെ അറിയിച്ചു. പ്രത്യേകം റിപ്പോർട്ട് നൽകുമെന്നും സബ് കലക്ടർ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ എംഎൽഎ നടത്തിയ പരാമർശങ്ങളാണു വിവാദമായത്. മൂന്നാർ പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കലക്ടർക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് രാജേന്ദ്രൻ സബ് കലക്ടറെ അധിക്ഷേപിച്ചത്. ‘‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്... ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു... കലക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കലക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.., അവൾക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല... അവളുടെ പേരിൽ കേസ് ഫയൽ ചെയ്യണം... ഇതൊരു ജനാധിപത്യ രാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ...’’. –എംഎൽഎ പറഞ്ഞു.

പരാമർശങ്ങൾ പ്രാദേശിക ചാനലുകാർ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ എംഎൽഎ സ്ഥലം വിട്ടു. റവന്യു വകുപ്പിന്റെ അനുമതിപത്രം ഇല്ലാതെ മൂന്നാർ പഞ്ചായത്ത് പഴയ മൂന്നാറിലെ ബസ് സ്റ്റാൻഡിലുള്ള സ്ഥലത്ത് നിർമിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ സബ് കലക്ടർ ഈ മാസം 6 ന് പഞ്ചായത്ത് സെക്രട്ടറിക്കു നോട്ടിസ് നൽകിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് കെട്ടിടം നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com