സാലറി ചാലഞ്ച്: എയ്ഡഡ് കോളജ് അധ്യാപകരാണ് ഏറ്റവും മോശമായി പ്രതികരിച്ചതെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം∙ സാലറി ചാലഞ്ചിൽ എറ്റവും മോശം പ്രതികരണം എയ്ഡഡ് കോളജ് അധ്യാപകരിൽ നിന്നാണുണ്ടായതെന്ന് മന്ത്രി കെ.ടി. ജലീൽ. സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളജുകൾക്കുള്ള റൂസ ഫണ്ട് വിതരണോദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ വിമർശനം. എയ്ഡഡ് കോളജുകളോടു സർക്കാർ അനുഭാവത്തോടെ പെരുമാറുമ്പോൾ മോശം പ്രതികരണമാണു കോളജുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നു മന്ത്രി പറഞ്ഞു.
പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ സാലറി ചാലഞ്ച് പ്രഖ്യാപിച്ചപ്പോൾ വലിയ ശമ്പളം വാങ്ങുന്ന എയ്ഡഡ് കോളജുകളിലെ അധ്യാപകരിൽ നിന്നായിരുന്നു തണുത്ത പ്രതികരണം. താൻ പഠിപ്പിച്ച തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നൂറു ശതമാനം പേരും സാലറി ചാലഞ്ചിൽ പങ്കെടുത്തെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് കോളജുകളിൽ 1200 അധ്യാപകരുടെ തസ്തികകളും 250 അനധ്യാപക തസ്തികകളും രണ്ടു വർഷത്തിനകം സൃഷ്ടിക്കാൻ ധനമന്ത്രി സമ്മതിച്ചെന്ന് അറിയിച്ചതിനു ശേഷമാണ് മന്ത്രി വിമർശനത്തിലേക്കു കടന്നത്.