ഷുക്കൂർ വധക്കേസിൽ നിയമ വ്യാഖ്യാനത്തിലൂടെ നേരിടാൻ സിപിഎം
Mail This Article
കണ്ണൂർ∙ ഷുക്കൂർ വധക്കേസിൽ നേതാക്കൾ വിചാരണ നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ, വിടുതൽ ഹർജി നൽകാനുള്ള നീക്കത്തിൽ സിപിഎം. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട, സിപിഎം ജില്ലാ–പ്രാദേശിക നേതാക്കളായ 6 പേരെ (28 മുതൽ 33 വരെ പ്രതികൾ) കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു 14ന് വിടുതൽ ഹർജി നൽകും. വിടുതൽ ഹർജിയിൽ തീരുമാനം എന്തായാലും വിചാരണക്കോടതി ഏതെന്ന തർക്കം പിന്നാലെയുണ്ടാകും.
വിചാരണ തലശ്ശേരി കോടതിയിൽ തുടരണമെന്നതാണു സിപിഎമ്മിന്റെ ആവശ്യം. എന്നാൽ, എറണാകുളം സിബിഐ കോടതിയിൽ വേണമെന്ന ആവശ്യം ഷുക്കൂറിന്റെ കുടുംബത്തിനുണ്ട്. അതിനായി ലീഗും രംഗത്തിറങ്ങും. സിബിഐയും ഈ ആവശ്യമുന്നയിച്ചേക്കാം. ചുരുക്കത്തിൽ, 2012 ഓഗസ്റ്റിൽ പ്രധാന കുറ്റപത്രം കൊടുത്ത കേസിൽ വിചാരണ ഇനിയും നീളും. ഒപ്പം, രാഷ്ട്രീയപോരാട്ടവും തുടരും.
നേതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന പ്രചാരണത്തെ നിയമവശം ചൂണ്ടിക്കാട്ടി നേരിടാനാണു സിപിഎം തീരുമാനം. കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നതിന് ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 118 ചുമത്തുമ്പോഴും പ്രേരണാക്കുറ്റത്തിന് ഐപിസി 109 ചുമത്തുമ്പോഴും, സംഭവിച്ച കുറ്റകൃത്യമെന്താണോ അതിന്റെ കുറ്റം കൂടി ചുമത്തുകയെന്നതാണു നിയമം. ക്രിമിനൽ ഗൂഢാലോചനയ്ക്ക് ഐപിസി 120 (ബി) ചുമത്തുമ്പോഴും അങ്ങനെ തന്നെ. ഇപ്പോൾ സംഭവിച്ചതും അതുമാത്രമെന്നായിരിക്കും സിപിഎം വിശദീകരണം.