ടഗോറിന്റെ ആദ്യ കേരളയാത്രയ്ക്ക് 100 വയസ്സ്
Mail This Article
രവീന്ദ്രനാഥ ടഗോറിന്റെ കേരള സന്ദർശനത്തിനു 100 വയസ്സ്. 1919 ഫെബ്രുവരി 7, 8 തീയതികളിൽ ടഗോർ പാലക്കാട്ടെത്തിയതിന്റെ റിപ്പോർട്ടുകൾ അക്കാലത്തെ മലയാള മനോരമ പത്രത്തിലുണ്ട്. 1922 നവംബർ 9നാണ് ടഗോർ മലയാള മണ്ണിൽ ആദ്യം കാലു കുത്തിയതെന്ന പൊതുധാരണയും തിരുത്തുന്നതാണു റിപ്പോർട്ടുകൾ. 1919 ഫെബ്രുവരി ഏഴിനു കോയമ്പത്തൂരിൽ നിന്നു തീവണ്ടിയിൽ ഒലവക്കോട്ടെത്തിയ ടഗോറിനു വൻ വരവേൽപാണു ലഭിച്ചത്. വൈകിട്ട് 5.30 നു നേറ്റീവ് ഹൈസ്കൂളിലെ യോഗത്തിൽ പ്രവേശനം ടിക്കറ്റ് വഴിയായിരുന്നു. നിരക്ക് ഒരു രൂപ, രണ്ടു രൂപ, മൂന്നു രൂപ.
പ്രസംഗത്തിനു ശേഷം അദ്ദേഹത്തിന്റെ കവിതാലാപനവും ഉണ്ടായിരുന്നു. ഒടുവിൽ ശാന്തിനികേതനു പാലക്കാട്ടുകാരുടെ സംഭാവനയായി 1008 രൂപ കിഴിയും ലഭിച്ചു.
രണ്ടാമത്തെ ദിവസം പാലക്കാട് ബാസൽ മിഷൻ സ്കൂളിലെ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇംഗ്ലിഷിനെക്കാളുപരി, മാതൃഭാഷയിൽ സംസാരിക്കാനുള്ള കാരണങ്ങളാണ്. പ്ലാറ്റ്ഫോമിൽ മാറിയിരിക്കാതെ, വിദ്യാർഥികൾക്കിടയിൽ ഇരിക്കാനാണു താൻ ആഗ്രഹിച്ചിരുന്നതെന്നും പറഞ്ഞു. അന്നു വൈകിട്ടുള്ള ട്രെയിനിൽ പാലക്കാട്ടുനിന്നു സേലത്തേക്കു പോയി.