ജയരാജന് ഇരട്ടപ്രഹരം; സിപിഎമ്മിനും
Mail This Article
കണ്ണൂർ ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര, കണ്ണൂർ സീറ്റുകളിലെ ഇടതു സ്ഥാനാർഥിപ്പട്ടികയിലെ പ്രധാന പേരായിരുന്നു പി. ജയരാജൻ. മനസ്സുതുറന്നില്ലെങ്കിലും ഈ പ്രചാരണത്തെ ജയരാജനും തള്ളിയിരുന്നില്ല. ഇനി പക്ഷേ, ആ സാധ്യതയില്ല. മാത്രമല്ല, 3 ലോക്സഭാ മണ്ഡലങ്ങളിൽ നിർണായക ചുമതല വഹിക്കേണ്ട നേതാവ് പുതിയൊരു കേസിന്റെ കൂടി പിന്നാലെ നടക്കേണ്ടിവരുന്നതു ക്ഷീണം ചെയ്യുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.
യുഡിഎഫിനാകട്ടെ, ഷുഹൈബ് വധക്കേസ് മുഖ്യപ്രചാരണ വിഷയമാക്കാനിരുന്ന സ്ഥാനത്ത് ഷുക്കൂർ വധക്കേസ് കൂടി അധികമായി ലഭിച്ചു. ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ ചോർന്നാലും മലബാറിൽ ന്യൂനപക്ഷ വോട്ടുകൾകൊണ്ടു മറികടക്കാമെന്ന ആത്മവിശ്വാസത്തെയും ഇത് ബാധിച്ചിട്ടുണ്ട്. താൻ ഒന്നും പറയുന്നില്ലെന്നും എല്ലാം പാർട്ടിയും സംസ്ഥാന നേതൃത്വവും പറയുമെന്നുമാണു പി. ജയരാജൻ പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നുമുണ്ട്.