ബറ്റാലിയനിലെ 'ഡെയർ ഡെവിൾ'; സുഹൃത്തിന്റെ ജീവന് രക്ഷിച്ചത് അതിസാഹസികമായി
Mail This Article
കൽപറ്റ ∙ മരണം പതിയിരുന്ന പോരാട്ട ഭൂമിയിലായിരുന്നപ്പോഴും വസന്തകുമാർ ഭയപ്പെട്ടില്ല. ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ: തിരിഞ്ഞോടി പിന്നിൽ വെടിയേറ്റാവരുത് മരണം. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പലവട്ടം വസന്തൻ പങ്കുവച്ചു.
മരണത്തെ പലവട്ടം നേരിൽ കണ്ടിരുന്നു വസന്തകുമാർ. നവംബറിൽ ഛത്തീസ്ഗഢിലെ ബിജാപൂരിൽ സ്ഫോടനത്തിൽ 6 സിആർപിഎഫ് ജവാൻമാർക്കു പരുക്കേറ്റ സംഭവത്തിൽ തലനാരിഴയ്ക്കാണു വസന്തകുമാർ രക്ഷപ്പെട്ടത്. സ്ഫോടനത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റ ലക്ഷ്മൺ റാവു എന്ന ജവാന് ജീവൻ തിരിച്ചു കിട്ടിയത് വസന്തകുമാറിന്റെ സമയോചിത ഇടപെടൽ കൊണ്ടു മാത്രമാണെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
നക്സൽ ആക്രമണം പതിവായ ബിജാപൂരിൽ പട്രോളിങ്ങിനിടെയാണ് വസന്തകുമാർ ഉൾപ്പെടെയുള്ള സംഘത്തിനു കുഴിബോംബ് പൊട്ടി പരുക്കേറ്റത്. വസന്തകുമാറിന്റെ മുന്നിൽ നടന്ന ലക്ഷ്മൺ റാവുവിന്റെ കാൽ ചിതറിത്തെറിച്ചു. കുഴിബോംബുകൾ ഏറെയുള്ള പ്രദേശത്തുകൂടി സ്വജീവൻ പണയം വച്ചു റാവുവിനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതു വസന്തകുമാർ ആയിരുന്നു. അന്നു മുതൽ അദ്ദേഹത്തിന് 85 ബറ്റാലിയനിൽ പുതിയ പേര് വീണു: ഡെയർ ഡെവിൾ ! ധീരതയ്ക്ക് അംഗീകാരമായി അധികം വൈകാതെ വസന്തകുമാറിനു സ്ഥാനക്കയറ്റവും ലഭിച്ചു.