സിസ്റ്റർ ലിസിക്കു പൂർണ സുരക്ഷ നൽകണമെന്ന് കോടതി
Mail This Article
മൂവാറ്റുപുഴ ∙ ബിഷപ് ഫ്രാങ്കോയ്ക്ക് എതിരെ പൊലീസിനു മൊഴി നൽകിയ സിസ്റ്റർ ലിസിയെ തടങ്കലിലാക്കി പീഡിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സിസ്റ്റർക്കു പൂർണ സുരക്ഷ നൽകാൻ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലീസിനു നിർദേശം നൽകി. സിസ്റ്റർ ലിസിയെ വിജയവാഡയിലേക്കു മാറ്റരുതെന്നും കോടതി നിർദേശിച്ചു. രോഗിയായ അമ്മയെ കാണാൻ തൊടുപുഴയിലെ ആശുപത്രിയിലേക്കു പോയ സിസ്റ്റർ മൂവാറ്റുപുഴയിലെ മഠത്തിൽ തിരിച്ചെത്തിയാലും ഇവിടെ നിന്ന് ഇവരുടെ സമ്മതമില്ലാതെ മറ്റു മഠങ്ങളിലേക്കു മാറ്റരുതെന്നും പൊലീസ് സംരക്ഷണം ഉണ്ടായിരിക്കണമെന്നുമാണ് കോടതി നിർദേശം. സിസ്റ്റർ നൽകിയ മൊഴി വിശദമായി കോടതി രേഖപ്പെടുത്തുകയും ചെയ്തു.
മൂവാറ്റുപുഴയിലെ ജീവജ്യോതി ഭവനിൽ താമസിച്ചിരുന്ന സിസ്റ്റർ ലിസിക്ക് ആരുമായും ഇടപഴകാനും ഫോൺ ഉപയോഗിക്കാനും രോഗിയായ അമ്മയെ കാണാനും അനുവാദമില്ലെന്നും വിജയവാഡയിലേക്കു കൊണ്ടുപോകാൻ നീക്കം നടക്കുന്നുവെന്നും ആരോപിച്ച് സഹോദരൻ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നു തിങ്കളാഴ്ചയാണ് സിസ്റ്ററെ മഠത്തിൽ നിന്നു പൊലീസ് മോചിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയപ്പോൾ, ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കണമെന്ന ആഗ്രഹം സിസ്റ്റർ പ്രകടിപ്പിച്ചതിനെ തുടർന്നു തെടുപുഴയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.