ADVERTISEMENT

തിരുവനന്തപുരം ∙ 1000 ദിവസത്തെ ഭരണ നേട്ടങ്ങളുടെ പട്ടികയിൽ കേരളത്തിൽ ക്രമസമാധാന നില ഭദ്രമാക്കാൻ കഴിഞ്ഞുവെന്നു രേഖപ്പെടുത്തിയ സർക്കാരിനു സംസ്ഥാന രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ല. കഴിഞ്ഞ 2 നിയമസഭാ സമ്മേളനങ്ങളിലും എംഎൽഎമാർ ഉന്നയിച്ച രാഷ്ട്രീയ അക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകാൻ സർക്കാർ തയാറായിട്ടില്ല.

കുറ്റകൃത്യങ്ങളുടെ എല്ലാ കണക്കുകളും ഡിജിപിയുടെ ഓഫിസിൽ നിന്ന് ആഭ്യന്തര സെക്രട്ടറി വഴി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയിരുന്നെങ്കിലും ചോദ്യങ്ങൾക്കുള്ള മറുപടിയിലെല്ലാം വിവരം ശേഖരിച്ചു വരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് രേഖപ്പെടുത്തിയത്. കേരള നിയമസഭയുടെ കാര്യനിർവഹണം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരം ചോദ്യം നിയമസഭയിൽ എത്തുന്നതിന്റെ തലേന്നു വൈകിട്ട് അഞ്ചിനു മുൻപു മന്ത്രിമാരുടെ ഓഫിസുകളിൽ നിന്നു മറുപടി എത്തിച്ചിരിക്കണം. വിവരം ശേഖരിച്ചു വരുന്നു എന്നാണു മറുപടിയെങ്കിൽ 15 ദിവസത്തിനുള്ളിൽ ശേഖരിച്ച മറുപടി കൈമാറണം. അതിനു ശേഷമാണു മറുപടിയെങ്കിൽ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയോ ഉയർന്ന ഉദ്യോഗസ്ഥരോ വൈകാനുള്ള കാരണം രേഖപ്പെടുത്തണം.

സമ്മേളന കാലാവധിക്കു മുൻപു തന്നെ കാരണം രേഖപ്പെടുത്തിയുള്ള മറുപടിയും നൽകേണ്ടതാണ്. എന്നാൽ സമയബന്ധിതമായ മറുപടി നൽകുന്നതിൽ മാതൃകയാകേണ്ടവർ തന്നെ ഇൗ നിർദേശങ്ങൾ പതിവായി തെറ്റിക്കുകയാണ്. ഇൗ സർക്കാരിന്റെ കാലത്തു നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, പിൻവലിച്ച ക്രിമിനൽ കേസുകൾ, കസ്റ്റഡി മരണങ്ങളുടെ കണക്ക് ,ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിന്റെ വിശദാംശങ്ങൾ, തടവുകാർക്ക് പരോൾ അനുവദിക്കുന്ന മാനദണ്ഡങ്ങൾ, ഷുഹൈബ് കൊലക്കേസ് വാദിക്കാനായി അഭിഭാഷകർക്കു നൽകിയ പണത്തിന്റെ കണക്ക് തുടങ്ങിയ വിവരങ്ങൾ നൽകാനാണ് സർക്കാർ മടിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ 30 ദിവസത്തിനകം മറുപടി ലഭിക്കുമെന്നിരിക്കെ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് പുല്ലുവില പോലുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com