ADVERTISEMENT

കാസർകോട്∙  പെരിയ കല്യോട്ട് കൊല്ലപ്പെട്ട യുവാക്കളെ ക്രിമിനലുകളായി ചിത്രീകരിച്ചു ജില്ലയിൽ സിപിഎമ്മിന്റെ ബ്രാഞ്ച്, ഏരിയാ, കുടുംബയോഗങ്ങൾ തുടങ്ങി. ‘ഇവർ മാലാഖമാരല്ല’ എന്ന വാക്യത്തിലൂടെയുള്ള വിശദീകരണങ്ങളാണ് കൃപേഷ്, ശരത് ലാൽ എന്നിവരെക്കുറിച്ചു യോഗങ്ങളിൽ നേതാക്കൾ ആവർത്തിക്കുന്നത്. പാർട്ടിയുടെ അറിവോടെയല്ല കൊലപാതകങ്ങൾ എന്നു സ്ഥാപിക്കുന്നതിനൊപ്പം കൊല്ലപ്പെടേണ്ടവർക്ക് അർഹമായ വിധിയാണു ലഭിച്ചതെന്ന മട്ടിലുള്ള പ്രസംഗങ്ങളാണു കൂടുതൽ. കൊലപാതകത്തേക്കാൾ പ്രദേശത്തു കോൺഗ്രസ് നടത്തിയ അക്രമങ്ങളിലേക്കാണു പ്രവർത്തകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

പെരിയ, കല്യോട്ടു ഭാഗങ്ങളിൽ പാർട്ടി പ്രവർത്തകരെ ആക്രമിക്കുന്നതിൽ പ്രധാനികളായിരുന്നു കൊല്ലപ്പെട്ടവരെന്നും ഒട്ടേറെ കേസുകളിൽ പ്രതികളാണിവരെന്നും പറഞ്ഞു വയ്ക്കുന്നു. പെരിയയിലെ ഇരട്ടക്കൊലപാതകം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണു സ്വയം പ്രതിരോധത്തോടൊപ്പം ആക്രമണം എന്ന തന്ത്രം സിപിഎം പുറത്തെടുത്തത്. ഇതര ജില്ലകളിലും പെരിയ ഇരട്ടക്കൊലപാതകം തന്നെയാകും വരും ദിവസങ്ങളിൽ സിപിഎം യോഗങ്ങളിലെ പ്രധാന വിഷയം.

കല്യോട്ട് എന്നാൽ ക്രിമിനൽ ഗ്രാമമല്ല

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കല്യോട്ട് ഗ്രാമത്തെ കോൺഗ്രസ് ക്രിമിനലുകളുടെ നാടെന്നു വിശേഷിപ്പിച്ചാണു സിപിഎമ്മിന്റെ പ്രചാരണം. എന്നാൽ കാലങ്ങളായി കോൺഗ്രസിന്റെ കുത്തകയായിരുന്ന കല്യോട്ട് വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചത് എ. ഉഷ എന്ന സിപിഎം സ്ഥാനാർഥിയാണ്.

കോൺഗ്രസ് നേതൃത്വത്തിലുള്ള ക്ലബുകളുടെ പ്രധാന പരിപാടികളിലെ ഉദ്ഘാടനം നിർവഹിച്ചിരുന്നത് ഉഷയാണ്. പല പരിപാടികളിലും കൊല്ലപ്പെട്ട ശരത് ലാൽ ആയിരുന്നു അധ്യക്ഷൻ. വാദ്യകലാസംഘത്തിന്റെ കെട്ടിടോദ്ഘാടനത്തിന് പ്രദേശത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. സംഘത്തിനു പരിശീലനം നൽകിയതും സിപിഎം പ്രവർത്തകരായിരുന്നു. അന്ധമായ സിപിഎം വിരോധമുള്ളവരായിരുന്നു കൊല്ലപ്പെട്ടവരെന്ന സിപിഎം വാദത്തിനു വിപരീതമാണ് ഈ സംഭവങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com