കായികക്ഷമതാ പരീക്ഷകൾ നടത്തുന്നത് പിഎസ്‌സി
Mail This Article
തിരുവനന്തപുരം∙ പൊലീസ് ഉൾപ്പെടെയുള്ള യൂണിഫോംഡ് സേനകളുടെ കായികക്ഷമതാ പരീക്ഷകൾ തുടർന്നും പിഎസ്‌സി തന്നെ നടത്തുമെന്നു ചെയർമാൻ എം.കെ.സക്കീർ. ഇതു മറ്റ് ഏജൻസികളെ ഏൽപിക്കുമെന്ന പ്രചാരണം ശരിയല്ല. ഇക്കാര്യം പഠിക്കുന്നതിനു പിഎസ്‌സി ഉപസമിതിയെ നിയോഗിച്ചിട്ടില്ലെന്നും ചെയർമാൻ വ്യക്തമാക്കി.
12,000 പേർ വരെ അപേക്ഷിക്കുന്ന എല്ലാ വകുപ്പുതല പരീക്ഷകളും ഓൺലൈൻ ആക്കും. വേഗത്തിൽ ഫലം പ്രഖ്യാപിക്കും. ഐഎഎസുകാരുടെ മലയാളം പരീക്ഷയിൽ ഓൺ സ്ക്രീൻ മാർക്കിങ് നടപ്പാക്കും. കൂടുതൽ വിവരണാത്മക പരീക്ഷകൾ നടത്തി മൂല്യനിർണയ ക്യാംപുകളിൽ ഓൺസ്ക്രീൻ മാർക്കിങ് നടത്തും.
ഓൺലൈൻ പരീക്ഷാ വ്യാപനവുമായി ബന്ധപ്പെട്ട ആദ്യ പടിയായി എൻജിനീയറിങ് വിദ്യാർഥികൾക്കായി മാർച്ച് 9ന് അഭിരുചി പരീക്ഷ നടത്തും. 29,633 വിദ്യാർഥികൾ എഴുതും. 33 ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ആദ്യം അപേക്ഷിച്ച 8404 പേർക്ക് രണ്ടു ബാച്ചായി ഓൺലൈൻ പരീക്ഷ നടത്തും. ശേഷിക്കുന്ന 21,229 വിദ്യാർഥികൾക്ക് ഒഎംആർ പരീക്ഷയാണ്. ഇതിന് അമിത ചെലവു വരുമെന്ന ആക്ഷേപം ശരിയല്ല. അഡ്മിഷൻ ടിക്കറ്റ് മാർച്ച് 5 മുതൽ ഡൗൺലോഡ് ചെയ്യാം. ഉന്നത വിജയം നേടുന്നവർക്ക് ആക്ടിവിറ്റി പോയിന്റും പാരിതോഷികങ്ങളും നൽകും.
പിഎസ്‌സിയുടെ എല്ലാ ഓഫിസുകളിലും ഇ ഗവേണൻസ് നടപ്പാക്കി. വൈകാതെ കടലാസ് രഹിത ഓഫിസ് ആയി മാറും.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 94,516 പേർക്ക് പിഎസ്‌സി വഴി നിയമന ശുപാർശ നൽകി.
English Summary: PSC to continue physical test for uniformed forces