ലാത്തി വീശില്ല, പകരം നേതാക്കളെ പൊക്കും; ‘പഴഞ്ചൻ’ പോരാട്ടമുറകൾ പൊലീസ് ഉപേക്ഷിക്കുന്നു
Mail This Article
തിരുവനന്തപുരം∙ സമരക്കാർക്കൊരു പ്രത്യേക വാർത്ത. സമരത്തിന്റെ പേരിൽ അക്രമം കാണിച്ചാലും ഇനി പൊലീസ് ഉടനെ ലാത്തിവീശില്ല. പകരം നേതാക്കളെ കൈയ്യോടെ പൊക്കി അകത്തിടും. അതോടെ ശേഷിക്കുന്നവരുടെ മനോവീര്യം തകരുമെന്നാണു കണക്കുകൂട്ടൽ. കൈത്തോക്ക് ധരിക്കുന്നത് ഇടതുവശത്തു നിന്നു വലത്തേക്കു മാറ്റും. അതോടെ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിലെടുത്തു പ്രയോഗിക്കാനുമാകും.
കലാപകാരികളെ നേരിടാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഈ മാറ്റങ്ങൾ. നിലവിൽ സമരത്തിനിടെ അക്രമം കാണിച്ചാൽ തല, കഴുത്ത്, നെഞ്ച് തുടങ്ങി പൊലീസിനു തോന്നുന്ന സ്ഥലങ്ങളിൽ അടിക്കാൻ അധികാരമുണ്ട്. 1931 ൽ സ്വാതന്ത്ര്യ സമരസേനാനികളെ നേരിടാൻ ബ്രിട്ടിഷ് പൊലീസ് കൊണ്ടുവന്നതാണ് ഈ ആയുധമുറ. അക്കാലത്തെ രീതികൾ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് ഡിഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് നൽകി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്. ആനന്ദകൃഷ്ണൻ അധ്യക്ഷനായ സമിതി ഈ റിപ്പോർട്ട് നടപ്പിലാക്കാമെന്നു ശുപാർശയും നൽകി. തുടർന്നാണു പുതിയ ഉത്തരവ്.
കേരള പൊലീസിനു ലാത്തിയും തോക്കും ഉപയോഗിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നൽകാനും ഡിജിപി ഉത്തരവിട്ടു. അര ലക്ഷത്തിലേറെ വരുന്ന പൊലീസുകാർക്കു 100 ദിവസത്തിനകം പരിശീലനം നൽകും. സേനയിൽ പ്രവേശിക്കുന്ന കോൺസ്റ്റബിൾ, എസ്ഐമാർ എന്നിവരെ പരിശീലന കാലയളവിൽ തന്നെ ഇതു പഠിപ്പിക്കും. ഇതിനായി 200 മാസ്റ്റർ ട്രെയിനർമാർക്കു പരിശീലനം നൽകിക്കഴിഞ്ഞു.
നിലവിൽ സമരക്കാർക്കൊപ്പം നടന്നെത്തിയാണു പൊലീസ് ലാത്തി പ്രയോഗിക്കുന്നത്. ഇനി പൊലീസ് ഓടിയെത്തും. വാക്കാലുള്ള ഉത്തരവുകൾക്കു പുറമെ സിഗ്നലുകളും വിസിലും ഉപയോഗിക്കും. നിലവിൽ 3 ദിശകളിൽ നിലയുറപ്പിക്കുന്നതിനു പകരം 6 ദിശകളിൽ പൊലീസ് സാന്നിധ്യം ഉണ്ടാകും. ഷീൽഡും ഹെൽമറ്റും വേണ്ട രീതിയിൽ ഉപയോഗിക്കാനും പരിശീലിപ്പിക്കും. ഇപ്പോൾ കല്ലേറു തടയാൻ മാത്രമാണു ഷീൽഡ് ഉപയോഗിക്കുന്നത്.
ജനക്കൂട്ടത്തെ ആക്രമിക്കുന്ന രീതി ഒഴിവാക്കി അവരെ പ്രതിരോധിക്കാൻ പൊലീസിനെ മാനസികവും ശാരീരികവുമായി സജ്ജമാക്കുകയാണു പുതിയ രീതിയുടെ ഉദ്ദേശ്യം. വിവിധതരം അക്രമങ്ങൾ നേരിടാൻ പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിക്കും. ജനക്കൂട്ടത്തിനു നേരെ പാഞ്ഞടുക്കുന്നതിനൊപ്പം അവരെ വളയാനും പിന്നോട്ടും വശങ്ങളിലേക്കും ഓടിക്കാനും കൂടി പരിശീലനം നൽകും.
പുതിയ രീതിയുടെ ഗുണങ്ങൾ
∙ കുറഞ്ഞ ആൾബലത്തിൽ ഏതു ജനക്കൂട്ടത്തെയും പിരിച്ചുവിടാം.
∙ നിയമങ്ങളും മനുഷ്യാവകാശവും ഉറപ്പാക്കാം.
∙ ജനത്തിനും പൊലീസിനും ഏൽക്കുന്ന പരുക്കു കുറയും.
∙ ശരിയായി നടപ്പാക്കിയാൽ വെടിവയ്പു പോലും ഇല്ലാതാകും.
കൈത്തോക്ക് ഉപയോഗിക്കുന്നതിലെ മാറ്റം
∙ നിലവിലുള്ളതു മദ്രാസ് പൊലീസ് 1950 ൽ നടപ്പാക്കിയ രീതി. ഇനി നടപ്പാക്കുന്നതു പ്രതിരോധ സേനയിലും നാഷനൽ സെക്യൂരിറ്റി ഗാർഡിലുമുള്ള രീതി.
∙ ശരീരത്തിന്റെ വലതു വശത്തേക്കു കൈത്തോക്ക് സ്ഥാനം മാറുന്നതോടെ വേഗത്തിൽ തോക്ക് എടുക്കാം, ഉന്നത്തിൽ ഏതു ദിശയിലും വെടിവയ്ക്കാം. ഇത് ആത്മധൈര്യം കൂട്ടും.
∙രാജ്യാന്തര സുരക്ഷാ മാനദണ്ഡം പാലിക്കും.