അന്‍വറിനു രാഹുല്‍ പ്രിയങ്കരന്‍; ഇടതിനും കോണ്‍ഗ്രസിനും ചങ്കിടിപ്പ്
Mail This Article
തിരൂർ ∙ രാഹുൽഗാന്ധിയുടെ പേരിൽ എൽഡിഎഫ് സ്ഥാനാർഥി പൊതുവേദിയിൽ വോട്ടു ചോദിച്ചത് മുന്നണിയിൽ ചർച്ചയാകുന്നു. സംസ്ഥാനത്ത് യുഡിഎഫിനെതിരെ ആഞ്ഞടിച്ച് വോട്ടു നേടാനുള്ള പ്രചാരണവുമായി മന്ത്രിമാരും എൽഡിഎഫ് നേതാക്കളും സ്ഥാനാർഥികളും മത്സരിക്കുമ്പോഴാണ് പൊന്നാനിയിലെ സിപിഎം സ്വന്തന്ത്ര സ്ഥാനാർഥി പി.വി.അൻവറിന്റെ പ്രസ്താവന.
പ്രിയങ്കരനായ രാഹുല്‍ ഗാന്ധി എന്നാണ് അന്‍വര്‍ പ്രസംഗത്തില്‍ വിശേഷിപ്പിക്കുന്നത്. കൂടെ നില്‍ക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാഹുലെന്നും അന്‍വര്‍ പറയുന്നു.
ബിജെപിയെയും ലീഗിനെയും കടന്ന് ആക്രമിക്കുമ്പോഴും കോൺഗ്രസിനെ കുറ്റപ്പെടുത്താതെയാണ് പൊന്നാനിയിലെ ഇടത് സ്ഥാനാർഥി പ്രചാരണം നടത്തുന്നത്. കോൺഗ്രസിനോടുള്ള അനുഭാവം നേരത്തെ അണികളിൽ ചർച്ചയായിരുന്നു. അൻവറിന്റെ പ്രസ്താവന യുഡിഎഫ് ക്യാംപുകളിലും അങ്കലാപ്പുണ്ടാക്കി. ഇത്തരം തന്ത്രങ്ങളൊന്നും ഇത്തവണ വിലപ്പോകില്ലെന്ന് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനും മതനിരപേക്ഷ സർക്കാരുണ്ടാക്കാനും ഈ രാജ്യത്തെ ഇടതുശക്തികളെ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നതെന്നുമാണ് തിരൂരിൽ എൽഡിഎഫ് കൺവെൻഷനിൽ അൻവർ പ്രസംഗിച്ചത്. പൊന്നാനി മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ അനുകൂലമാക്കാനുള്ള സ്ഥാനാർഥിയുടെ തന്ത്രമായാണ് പ്രസ്താവനയെ എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നത്.