ഉപാധികളോടെ മത്സരിക്കാൻ തുഷാർ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ച സാഹചര്യത്തിൽ ഇന്നു കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ചേർന്നേക്കില്ലെന്നു സൂചനയുണ്ട്. ഉപാധികൾക്കു വിധേയമായാണെങ്കിൽ മത്സരിക്കാമെന്ന നിലപാടിലാണു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.
മുൻപു തങ്ങളുമായുണ്ടാക്കിയ ധാരണകൾ പാലിക്കപ്പെടാത്തതിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. ധാരണയിലെത്തിയാൽ തുഷാർ തൃശൂരിൽ മത്സരിക്കും. കെ. സുരേന്ദ്രനും ടോം വടക്കനും തൃശൂരിൽ പരിഗണനയിലുണ്ടെങ്കിലും സാധ്യത ബിഡിജെഎസ് നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. ഇന്നലെ ബിജെപിയിൽ ചേർന്ന കെ.എസ്. രാധാകൃഷ്ണനെ ആലപ്പുഴയിൽനിന്നു പരിഗണിക്കുന്നുണ്ട്.
പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തന്നെ സ്ഥാനാർഥിയായേക്കും. ബിഡിജെഎസുമായി ധാരണയായ ശേഷമേ സ്ഥാനാർഥിപ്പട്ടിക പുറത്തുവരൂ.