കോടതിയലക്ഷ്യം: പ്രീത ഷാജിക്കും ഭർത്താവിനും 100 മണിക്കൂർ രോഗീപരിചരണം
Mail This Article
കൊച്ചി ∙ പ്രീത ഷാജിയും ഭർത്താവ് എം.വി. ഷാജിയും കിടപ്പു രോഗികളെ 100 മണിക്കൂർ പരിചരിക്കണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സാമൂഹിക സേവനത്തിനു ശിക്ഷിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിലെ സാന്ത്വന പരിചരണ യൂണിറ്റിലും വീടുകളിലും കിടപ്പിലായ രോഗികളെ പരിചരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ദിവസവും 6 മണിക്കൂർ വീതം 100 മണിക്കൂർ സേവനം ചെയ്യണം. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് മേൽനോട്ടം വഹിക്കണം. സേവനം പൂർത്തിയാക്കിയാൽ കലക്ടറും മെഡിക്കൽ സൂപ്രണ്ടും റിപ്പോർട്ട് നൽകണം. സേവനം ചെയ്യാത്തപക്ഷം കടുത്ത ശിക്ഷാനടപടി പ്രതികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
വായ്പാ കുടിശികയെ തുടർന്നു ബാങ്ക് ലേലം ചെയ്ത വീടും പറമ്പും ഒഴിഞ്ഞുകൊടുക്കാൻ പ്രീത ഷാജിയോടും കുടുംബത്തോടും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതു പാലിക്കാൻ ഇവർ തയാറായില്ല. ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു കോടതി ഇരുവരെയും ശിക്ഷിച്ചത്.