ആറിടത്ത് സിറ്റിങ് എംഎൽഎമാരും എംപിമാരും നേർക്കുനേർ
Mail This Article
തിരുവനന്തപുരം ∙ എൽഡിഎഫ് എംഎൽഎമാർ 6. യുഡിഎഫ് എംഎൽഎമാർ 3. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ ഇരുമുന്നണികളും ചേർന്ന് 9 എംഎൽഎമാരെ കളത്തിലിറക്കിയതു കാരണം ചരിത്രത്തിലെ ഏറ്റവും വലിയ ഉപതിരഞ്ഞെടുപ്പിനാകാം 9 മാസത്തിനകം കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക. 9 എംഎൽഎമാരിൽ 4 പേരെങ്കിലും ജയിച്ചാൽ പിന്നീടു വരുന്ന ഉപതിരഞ്ഞെടുപ്പ് കേരളത്തിൽ ചരിത്രമാകുകയും ചെയ്യും. കാരണം, 2009 ൽ കെ.സി. വേണുഗോപാലും കെ. സുധാകരനും കെ.വി. തോമസും എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതാണു നിലവിലെ റെക്കോർഡ്. അന്നു പകരം കോൺഗ്രസിലെ എ.എ. ഷുക്കൂറും എ.പി. അബ്ദുല്ലക്കുട്ടിയും ഡൊമിനിക് പ്രസന്റേഷനും ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു നിയമസഭയിലെത്തി.
ഇത്തവണ, മേയ് 23 ന് ലോക്സഭാ ഫലം പ്രഖ്യാപിച്ചാൽ അന്നോ പിറ്റേന്നോ വിജയികളെ അറിയിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ജയിക്കുന്ന എംഎൽഎമാർ 14 ദിവസത്തിനകം രാജിവയ്ക്കണം. രാജിവയ്ക്കുന്ന തീയതി മുതൽ 6 മാസത്തിനകം നിയമസഭാ ഉപതിരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം. ഡിസംബറിനു മുൻപ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പു വരാനാണു സാധ്യത. അപ്പോൾ സംസ്ഥാന സർക്കാരിന്റെ കാലാവധി മൂന്നര വർഷം പിന്നിടും.
എംഎൽഎമാരെന്ന നിലയിൽ കൈപ്പറ്റുന്ന ആനുകൂല്യങ്ങളുടെ മൂന്നിരട്ടിയാണ് എംപിമാരായാൽ കിട്ടുക എന്നതിനാൽ സാമ്പത്തികമായി നേട്ടം എംപി സ്ഥാനം തന്നെ. എന്നാൽ എംപിമാരായാൽ പിന്നെ എംഎൽഎ പെൻഷനു സംസ്ഥാനത്തെ നിയമമനുസരിച്ച് അർഹതയില്ല. എംപി സ്ഥാനം വിട്ട് എംഎൽഎ ആയാൽ എംപി പെൻഷൻ വാങ്ങുന്നതിന് തടസ്സവുമില്ല.
എംഎൽഎമാർ പരസ്പരം പോരാടുന്നില്ലെങ്കിലും സിറ്റിങ് എംപിമാരും എംഎൽഎമാരും തമ്മിലെ പോരാട്ടം ആറിടത്താണ്.
കോഴിക്കോട്
എം.കെ. രാഘവൻ X എ. പ്രദീപ്കുമാർ
പൊന്നാനി
ഇ.ടി. മുഹമ്മദ് ബഷീർ X പി.വി. അൻവർ
മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് X ചിറ്റയം ഗോപകുമാർ
പത്തനംതിട്ട
ആന്റോ ആന്റണി X വീണാ ജോർജ്
ആറ്റിങ്ങൽ
എ. സമ്പത്ത് X അടൂർ പ്രകാശ്
തിരുവനന്തപുരം
ശശി തരൂർ X സി. ദിവാകരൻ