ചെർപ്പുളശേരി സിപിഎം ഒാഫിസിലെ പീഡനം: മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി
Mail This Article
പാലക്കാട് ∙ സിപിഎം ഒാഫിസിൽ പീഡനത്തിന് ഇരയായി എന്ന പരാതിയിൽ ജുഡീഷ്യൽ മജിസ്ട്രേട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനു നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണു സൂചന. കേസിന്റെ അന്വേഷണ പുരോഗതി എസ്പി നേരിട്ടു വിലയിരുത്തി. യുവതിയുമായി ബന്ധമുണ്ടായിരുന്ന കാര്യം കേസിൽ പ്രതിചേർക്കപ്പെട്ട പി. പ്രകാശ് സമ്മതിച്ചു. ഇരുവരുടെയും മൊബൈൽ കോളുകൾ കൂടി പരിശോധിച്ചശേഷമേ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകൂ.
യുവതി ബിരുദ പഠന സമയത്താണു യുവാവുമായി അടുപ്പത്തിലായത്. 2018 ജൂൺ ആദ്യ ആഴ്ചയിൽ ഒരു ദിവസം 11 മണിക്ക് കോളജ് മാഗസിൻ തയാറാക്കുന്നതിന്റെ കാര്യങ്ങൾ സംസാരിക്കാൻ ചെർപ്പുളശേരി ജംക്‌ഷനിലെ പാർട്ടി ഒാഫിസിൽ പോയപ്പോൾ യുവാവ് ലൈം ജ്യൂസിൽ ലഹരിമരുന്നു ചേർത്തു മയക്കി പീഡിപ്പിച്ചെന്നും തുടർന്ന് യുവതി ഗർഭിണിയായെന്നും ഈ മാസം 16നു 11ന് പ്രസവിച്ചെന്നും പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. പാർട്ടി ഒാഫിസിൽ യുവതി ചെന്നപ്പോൾ മറ്റു ചിലർ കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്.
മണ്ണൂരിലെ വീടിനു സമീപത്ത് ഉപേക്ഷിച്ച കുഞ്ഞിനെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ പൊലീസ് ജില്ലാ ആശുപത്രിയിലെ നവജാത ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. യുവതിക്കെതിരെ കേസെടുത്ത് അവരെയും ആശുപത്രിയിലെത്തിച്ചു.
എസ്എഫ്ഐ പ്രവർത്തകയായിരുന്ന യുവതി പാർട്ടി ഒാഫിസിൽ പോയിരുന്നെന്നാണു പൊലീസിനുള്ള വിവരം. എന്നാൽ, യുവാവ് കോളജിൽ പഠിച്ചിട്ടില്ലെന്നും സിപിഎമ്മുമായി ബന്ധമില്ലെന്നും പാർട്ടിയും പൊലീസും പറയുന്നു. ആരോപണത്തിൽ പാർട്ടി ഒാഫിസിനെ വലിച്ചിഴച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും യുവതിയുടെ മൊഴി പുറത്തുവിട്ടതു പൊലീസിലെ ചിലരാകാമെന്നും സിപിഎം നേതാക്കൾ ആവർത്തിച്ചു. പാർട്ടിക്കുള്ളിലെ ചിലർ വിവാദത്തിനു പിന്നിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രതി ചേർക്കപ്പെട്ട പ്രകാശന്റേത് സിപിഎം കുടുംബമാണെന്നും കൂടുതൽപേർ കുടുങ്ങുന്നത് ഒഴിവാക്കാൻ യുവാവിനെ കേന്ദ്രീകരിച്ചു കേസ് അവസാനിപ്പിക്കാനാണു സിപിഎം നീക്കമെന്നും ബിജെപി ആരോപിച്ചു. വിവാഹം കഴിക്കാൻ യുവാവ് തയാറായെങ്കിലും യുവതി വിസമ്മതിച്ചതായാണു വിവരം. മങ്കര പൊലീസ് ഇന്നലെ യുവതിയുടെ പിതാവിന്റെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി.