വോട്ട് ചോദിക്കാനെത്തിയ കെ.മുരളീധരനെ എസ്എഫ്‌ഐ തടഞ്ഞു
Mail This Article
പേരാമ്പ്ര (കോഴിക്കോട്) ∙ തിരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സികെജി മെമ്മോറിയൽ ഗവ. കോളജിൽ എത്തിയ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരനെ എസ്‌എഫ് ഐ പ്രവർത്തകർ തടഞ്ഞു. മൂന്നു മണിയോടെ പേരാമ്പ്ര മേഴ്‌സി കോളജ് വിദ്യാർഥികളെ കണ്ടശേഷം സമീപത്തെ സികെജി കോളജിൽ എത്തിയപ്പോഴാണ് തടഞ്ഞത്.
യുഡിഎഫ് പ്രവർത്തകർക്കും കെഎസ്‌യു നേതാക്കൾക്കുമൊപ്പം കോളജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ഗ്രിൽ അടച്ച് അകത്തുകടന്ന് മുദ്രാവാക്യം വിളി തുടങ്ങി. സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നവർ ഗ്രിൽ തുറന്ന് മുരളീധരനെ ഇടനാഴിയിൽ എത്തിച്ചെങ്കിലും എസ്എഫ്‌ഐക്കാർ ഗോവണിയിൽ തടസ്സം നിന്ന് പി.ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. അതോടെ കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരും മുദ്രാവാക്യം വിളി തുടങ്ങി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥാനാര്‍ഥി തിരിച്ചുപോയി. സികെജി കോളജ് എസ്എഫ്എെയുടെ തറവാടാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നുമായിരുന്നു മുദ്രാവാക്യങ്ങൾ.