ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇത്തവണ യുപിയിലെ അമേഠിക്കു പുറമേ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കണം എന്നു നേരത്തേ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതാണ്. രണ്ടാമത്തെ സീറ്റ് കേരളത്തിലോ കർണാടകയിലോ എന്നേ നിശ്ചയിക്കാനുണ്ടായിരുന്നുള്ളൂ. 2 മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനോടു രാഹുൽ ഗാന്ധി യോജിച്ചിരുന്നില്ല. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ രാഹുൽ വിജയിക്കേണ്ടതിന്റെ പ്രധാന്യവും പൂർണമായി അമേഠിയെ ആശ്രയിച്ചു നിൽക്കുന്നതിലെ ആശങ്കയും മുതിർന്ന നേതാക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. 

ഇരട്ട മൽസരം പുതുമയല്ല

1980ൽ ഇന്ദിരാഗാന്ധി 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു– ഉത്തർപ്രദേശിലെ റായ്ബറേലിയിലും ആന്ധ്രപ്രദേശിലെ മേദക്കിലും; രണ്ടിടത്തും ജയിച്ചു. മേദക്കാണു നിലനിർത്തിയത്. 1999 ൽ സോണിയാ ഗാന്ധി യുപിയിലെ അമേഠിയിലും കർണാടകത്തിലെ ബെള്ളാരിയിലും മത്സരിച്ചു. രണ്ടിടത്തും ജയിച്ചു; അമേഠി നിലനിർത്തി. കർണാടകയിൽ 1978 ൽ ഇന്ദിരാഗാന്ധി മത്സരിച്ച ചിക്‌മംഗളൂർ മണ്ഡലം  മണ്ഡല പുനർനിർണയശേഷം ഉഡുപ്പി – ചിക്കമഗളൂരുവാണ്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലായി അവിടെ ജയിക്കുന്നതു ബിജെപിയാണ്. സോണിയ മത്സരിച്ച ബെള്ളാരി ഇപ്പോൾ സംവരണ മണ്ഡലമാണ്. കർണാടകയിൽ സുരക്ഷിതമായ ഒരു മണ്ഡലം ബെംഗളൂരു റൂറലാണ്. കഴിഞ്ഞ തവണ ഡി.കെ. സുരേഷ് രണ്ടു ലക്ഷത്തിലേറെ വോട്ടിനു വിജയിച്ച മണ്ഡലം. ചർച്ചകൾ അങ്ങനെ പുരോഗമിക്കുമ്പോഴാണ് കേരളത്തിലെ വയനാട് ചിത്രത്തിലേക്കു വരുന്നത്.

തന്ത്രം ഉമ്മൻ ചാണ്ടിയുടേത്

വയനാട്ടിൽ ആരുടെയും പേരു നിർദേശിക്കേണ്ടെന്നു കെപിസിസിക്കു ഹൈക്കമാൻഡിൽ നിന്നു നിർദേശം വന്നിരുന്നു. ആദ്യം ആരെയും കെപിസിസി നിർദേശിച്ചിരുന്നില്ല. എന്നാൽ, ഉമ്മൻ ചാണ്ടിയാണ് ഇതു ശരിയല്ലെന്നും ഒരു സ്ഥാനാർഥിയെ നിർത്തി പിൻവലിക്കുകയാണു നല്ലതെന്നും നിർദേശിച്ചത്. ഇതിനിടയിലാണ് രാഹുൽ കേരളം സന്ദർശിച്ചത്. ആ യാത്രയിൽ വയനാട് സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റ് ആക്രമണം നടന്നതോടെ സുരക്ഷാ അനുമതി ലഭിച്ചില്ല.

മറ്റു 16 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് വടകരയും വയനാടും മാത്രം ബാക്കി നിർത്തി പ്രഖ്യാപനം നടത്തി. വടകരയിൽ കെ. മുരളീധരനോടും വയനാട്ടിൽ ടി. സിദ്ദിഖിനോടും പ്രചാരണം തുടങ്ങാൻ നിർദേശിച്ചു. അപ്പോഴും എഐസിസി മുഖ്യ തെരഞ്ഞെടുപ്പു സമിതി ഈ സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. ഇതിനിടയിൽ രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്തു നൽകാൻ ഹൈക്കമാൻഡ് തന്നെ നിർദേശിച്ചു. കർണാടകയിലെ മണ്ഡലങ്ങളും പരിഗണിക്കുന്നുവെന്നു ശ്രദ്ധ മാറ്റാനായിരുന്നു ഇത്.

സിദ്ദിഖിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിനു ശഠിച്ച ഉമ്മൻ ചാണ്ടി ഇതിനിടെ ഒരു മാറ്റം നേടിയെടുത്തു. വർഷങ്ങളായി ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന വയനാട് എയുടെ ഭാഗത്തേക്കു കൊണ്ടുവന്നു. രാഹുൽ മത്സരിച്ചു വിജയിച്ച ശേഷം സീറ്റ് ഒഴിയുകയാണെങ്കിലും ടി. സിദ്ദിഖ് തന്നെ സ്ഥാനാർഥിയാകും. 2 മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതു മണ്ഡലം ഒഴിയും എന്നതാശ്രയിച്ചാവും ആ തീരുമാനം.

English Summary: Decision regarding wayanad taken earlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com