ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയിലെ ഭിന്നത ശബരിമല മുഖ്യതിര‍ഞ്ഞെടുപ്പു വിഷയമോ എന്ന പ്രശ്നത്തിലും മറനീക്കി പുറത്തുവന്നു. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും ജനറൽസെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഏറ്റുമുട്ടിയത്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം ശബരിമലയാണെന്നു പത്തനംതിട്ടയിലെ സ്ഥാനാർഥി കൂടിയായ  സുരേന്ദ്രൻ അഭിപ്രായപ്പെട്ടപ്പോൾ ശ്രീധരൻപിള്ള തള്ളി. താനാണു ബിജെപിയുടെ സംസ്ഥാനപ്രസിഡന്റെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ശബരിമല മുഖ്യപ്രചാരണവിഷയമാക്കാൻ തീരുമാനിച്ചിട്ടില്ലെന്നു കൂട്ടിച്ചേർത്തു. ‘വീണ്ടും വേണം മോദിഭരണം’എന്നതാണു മുഖ്യപ്രചാരണായുധമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഇതു വിവാദമായപ്പോൾ ശബരിമല ചർച്ചാവിഷയമാകില്ലെന്ന്  ഒരിടത്തും പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ശ്രീധരൻപിള്ള വാർത്താക്കുറിപ്പ് ഇറക്കി. ശബരിമലയിലെ വിശ്വാസികൾക്കു നേരെ നടന്ന അതിക്രമങ്ങളും  വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകർക്കാനുള്ള ശ്രമങ്ങളും പ്രചാരണ വിഷയമാക്കാൻ പാർട്ടിക്കും സ്ഥാനാർഥിക്കും അവകാശം ഉണ്ട്. ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങൾ തീർച്ചപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് സമിതിയാണ്.

പത്തനംതിട്ട മണ്ഡലത്തിൽ നിയമാനുസരണം പ്രചാരണം നടത്തുവാൻ എൻഡിഎ  സ്ഥാനാർഥിക്കും പ്രവർത്തകർക്കും പൂർണസ്വാതന്ത്യം ഉണ്ട്. മുഖ്യ പ്രചാരണ വിഷയം ചോദിച്ചപ്പോൾ മോദി ഭരണത്തിന്റെ നേട്ടങ്ങൾ പരമാവധി പ്രചരിപ്പിക്കാൻ ശ്രമിക്കുമെന്നു പറഞ്ഞത് അടർത്തിയെടുത്ത് ഉപയോഗിക്കുകയാണെന്നും ശ്രീധരൻപിള്ള അവകാശപ്പെട്ടു.

English Summary: Kerala election 2019, K. Surendran, P.S. Sredharan Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com