എസ്ഡിപിഐ മുൻ പ്രസിഡന്റ് എ.സഈദ് അന്തരിച്ചു
Mail This Article
കോഴിക്കോട്∙ എസ്ഡിപിഐ മുൻ ദേശീയ പ്രസിഡന്റും നാഷനൽ സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരനുമായിരുന്ന എ.സഈദ് (63) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു രാവിലെ 10നു മലപ്പുറം എടവണ്ണ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മതപണ്ഡിതനായ എ.അലവി മൗലവിയുടെ മകനായ സഈദ് എടവണ്ണ സ്വദേശിയാണ്.
മഞ്ചേരി ഹെഡ് പോസ്റ്റോഫിസിൽ നിന്നു പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ ആയി വിരമിച്ചു. നാഷനൽ ഡവലപ്മെന്റ് ഫ്രണ്ട് ചെയർമാൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷനൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വർക്ക് പ്രസിഡന്റ്, ഇന്റർ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്‌ടർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. സഫല ജീവിതം, അകക്കണ്ണ്, ബദറിന്റെ രാഷ്ട്രീയം, അൻഫാൽ ഖുർആൻ വിവരണം, പോരാട്ടത്തിന്റെ പശ്ചാത്തല ഭേദങ്ങൾ എന്നിവയാണു പ്രധാന കൃതികൾ.
ഭാര്യ: റഹ്മാബി. മക്കൾ: ഷബ്ന, ഷംല, സ്വാലിഹ. മരുമക്കൾ: സലീം ബാബു, അബ്ദുൽ ബാരി, ഷറഫുദ്ദീൻ. നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുൾപ്പെടെ ഒഴിവാക്കിയതായി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അറിയിച്ചു.