ADVERTISEMENT

പൊഴുതന (വയനാട്) ∙ എന്റെ മകൾ ചെയ്തത് ഒരു പ്രതികാരമാണ്...സഹായമഭ്യർഥിച്ചു ചെന്നപ്പോൾ പലതവണ ഇറക്കിവിട്ട അധികാരികളോടും നിനക്കൊന്നും എവിടെയുമെത്താനാകില്ലെന്നു നിരുൽസാഹപ്പെടുത്തിയവരോടും പൊരുതിക്കയറുമ്പോഴൊക്കെയും തള്ളിയിടാൻ ശ്രമിച്ചവരോടുമെല്ലാമുള്ള മധുര പ്രതികാരം!

 പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ ദ്രവിച്ചുതുടങ്ങിയ മൺവീടിന്റെ മുറ്റത്തുനിന്നു ശ്രീധന്യയുടെ അച്ഛൻ സുരേഷ് പറയുന്നു. ശ്രീധന്യയുടെ നാട്ടിലെത്തി, വീടും പരിസരവുമൊക്കെ ചുറ്റിനടന്നു കണ്ടാൽ അതിൽ കൂടുതലൊന്നും ആർക്കും പറയാനുമുണ്ടാകില്ല. 

ഈ കൊച്ചുകൂരയ്ക്കുള്ളിൽ, സാരിത്തുണ്ടും കീറക്കമ്പിളിയും കൊണ്ടു മറച്ച മുറിയിലെ അരണ്ട വെട്ടത്തിലിരുന്നാണു ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിച്ചത്. മേശപ്പുറത്തു കുറച്ചു പുസ്തകങ്ങൾ കൂട്ടിവച്ചിട്ടുണ്ട്. 

പൊട്ടിയ പലകക്കഷണം ചുമരിൽ ആണിയടിച്ച് ഉറപ്പിച്ചതാണ് അവളുടെ ഷെൽഫ്. അതിൽ ഒന്നു രണ്ടു ട്രോഫികൾ. സിമന്റ് തേയ്ക്കാത്ത മൺകട്ടച്ചുവരിൽ പ്രധാനപ്പെട്ട ചില സൂത്രവാക്യങ്ങളും വർഷങ്ങളും എഴുതി ഒട്ടിച്ചിരിക്കുന്നു. നടുവിലെ പലക ഇളകിപ്പോയ കട്ടിലിൽ, വളച്ചാക്കിനുള്ളിൽ പഴന്തുണി നിറച്ച തലയണയുണ്ട്. മണ്ണു മെഴുകിയ തറ. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണു ജനൽപ്പാളികൾ. ചോർച്ച തടയാൻ മേൽക്കൂരയിൽ പലയിടത്തും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നു. ശ്രീധന്യയുടെ 2 ചാക്ക് പുസ്തകങ്ങളാണു പ്രളയകാലത്തു വെള്ളം കയറി നശിച്ചുപോയത്. 

അവളുടെ വീടിനു മുൻപിൽ കുറിച്യ സമുദായത്തിന്റെ ആചാരപ്രകാരമുള്ള അമ്പും വില്ലും കുത്തിച്ചാരി വച്ചിട്ടുണ്ട്. മുറ്റത്തിന്റെ അതിരിൽ വലിയൊരു ടാർഗറ്റ് ബോർഡ്. രണ്ടാമത്തെ ശ്രമത്തിൽത്തന്നെ ലക്ഷ്യം ഭേദിച്ച്, കേരളത്തിലെ ആദ്യ ആദിവാസി ഐഎസ്എസ്‌കാരിയായ ശ്രീധന്യ സുരേഷ് ഇന്നു രാവിലെ ഈ വീട്ടിലേക്കെത്തും. വലിയ സ്വീകരണം നൽകാനൊരുങ്ങുകയാണു നാട്ടുകാർ. 

മകളുടെ വിജയവാർത്തയറിഞ്ഞ രാത്രി മുതൽ സുരേഷും ഭാര്യ കമലയും സന്ദർശകരെ സ്വീകരിക്കുന്ന തിരിക്കിലായിരുന്നു. വരുന്നവർക്ക് ഇരിക്കാനുള്ള കസേരകൾ നാട്ടുകാരെത്തിച്ചു. ശ്രീധന്യ തിരുവനന്തപുരത്ത് ചാനലുകളോട് സംസാരിച്ചത് അയൽവീട്ടിലെ ടിവിയിലാണ് സുരേഷും കമലയും കണ്ടത്.

അവൾക്കു വേണ്ടി ഞങ്ങൾ മുണ്ടുമുറുക്കിയുടുത്തു. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ചു ജീവിക്കാൻ ഞങ്ങൾ ശീലിച്ചു, ഇനിയൊന്നു വിശ്രമിക്കണം. - കമല, ശ്രീധന്യയുടെ അമ്മ  

‘എനിക്കും ഐഎഎസ് നേടണം’

മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ മാത്രം പഠിച്ചാണു ശ്രീധന്യ സുരേഷ് ഉയരങ്ങളിലെത്തിയത്. തരിയോട് സെന്റ് മേരീസ് യുപി സ്കൂൾ, തരിയോട് നിർമലാ ഹൈസ്കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽ നിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നു 2014 ൽ ബിരുദാനന്തര ബിരുദവും നേടി.

പിന്നീട് 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. അക്കാലത്താണ് മാനന്തവാടി സബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ ശ്രീധന്യ കാണുന്നത്. ആദ്യമായി നേരിൽക്കാണുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. സിവിൽ സർവീസ് വിജയികൾക്കു സമൂഹം നൽകുന്ന ബഹുമാനവും സ്നേഹവും കണ്ടപ്പോൾ അവൾ മനസ്സിലുറപ്പിച്ചു: എനിക്കും ഐഎഎസ് നേടണം. 

അങ്ങനെയാണ് ജോലി ഉപേക്ഷിച്ചു തിരുവനന്തപുരത്ത് പരിശീലനത്തിനെത്തുന്നത്. 

ചോദ്യപ്രളയത്തിൽ പ്രളയവും 

തിരുവനന്തപുരം മണ്ണന്തലയിലെ സിവിൽ സർവീസ് അക്കാദമിയിൽ സർക്കാർ ധനസഹായത്തോടെയായിരുന്നു പഠനം. പിന്നീട് ഫോർച്യൂൺ അക്കാദമിയിൽ ചേർന്നുള്ള രണ്ടാമത്തെ ശ്രമത്തിലാണ് ലക്ഷ്യം കണ്ടത്. ഇംഗ്ലിഷ് ഭാഷാ പഠനത്തിൽ യു ട്യൂബ് ഏറെ സഹായിച്ചു. വയനാട്ടിൽ നിന്നാണെന്നറിഞ്ഞപ്പോൾ, ഇന്റർവ്യു ബോർഡിലുണ്ടായിരുന്നവർ പ്രളയത്തെക്കുറിച്ചു ചോദിച്ചു. രോഹിൻഗ്യൻ അഭയാർഥി പ്രശ്നത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി- ശ്രീധന്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com