ചരിത്രം സാക്ഷി; മാണിക്ക് വിട നൽകി തിരുനക്കര
Mail This Article
കോട്ടയം ∙ രാഷ്്ട്രീയ ചരിത്രം എറെയുള്ള തിരുനക്കര മൈതാനത്ത് ഇന്നലെ രാത്രി കെ.എം. മാണി വീണ്ടും എത്തി. 1964ൽ കേരള കോൺഗ്രസിന്റെ പിറവിക്കു സാക്ഷ്യം വഹിച്ച മൈതാനത്തെ സാക്ഷിയാക്കി കോട്ടയം പൗരാവലിയോട് കെ.എം. മാണി വിടചൊല്ലി. കേരള കോൺഗ്രസിന്റെ സമുന്നത നേതാവിനു വിട ചൊല്ലാൻ രാഷ്ട്രീയ കേരളം ഇന്നലെ തിരുനക്കരയിൽ എത്തി. രാഷ്ട്രീയക്കാരുടെ പോർവിളി ഏറെ കേട്ട തിരുനക്കര ഇന്നലെ അവർ വിതുമ്പുന്നതും കണ്ടു.
കൊച്ചിയിൽ നിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര രാത്രി വൈകിയാണു മൈതാനത്ത് എത്തിയത്. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ ഉള്ളവർ കെ.എം. മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, തെന്നല ബാലകൃഷ്ണപിള്ള, വയലാർ രവി തുടങ്ങിയ മുതിർന്ന നേതാക്കൾ വൈകിട്ടോടെ മൈതാനത്ത് കാത്തിരുന്നു. വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങളുടെ നേതാക്കളും വളരെ നേരത്തേ എത്തി.
1964 ൽ ഇതേ മൈതാനത്താണു കേരള കോൺഗ്രസ് പിറന്നത്. പിന്നീടു പിളരാനും ഒന്നിക്കാനും ഇവിടെ വിവിധ വിഭാഗങ്ങൾ പലവട്ടം ഒത്തു ചേർന്നു. 2010 ൽ മാണി–ജോസഫ് വിഭാഗങ്ങൾ തിരുനക്കരയിലാണ് ലയന സമ്മേളനം ചേർന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ പി.ടി. ചാക്കോയുടെ ചരമദിനത്തിൽ ഇവിടെ ഒത്തുചേർന്നപ്പോൾ ലയിക്കാനുള്ള ആഗ്രഹം കേരള കോൺഗ്രസ് നേതാക്കൾ തുറന്നു പറഞ്ഞത് കെ.എം. മാണിയുടെ സാന്നിധ്യത്തിലായിരുന്നു.