നിത്യസ്മരണയിലേക്ക് കെ.എം. മാണി; മീനച്ചിലാറിന്റെ തീരത്തെ പള്ളിയിൽ അന്ത്യവിശ്രമം
Mail This Article
പാലാ ∙ മീനച്ചിലാർ തൊട്ടൊഴുകുന്ന പാലാ സെന്റ് തോമസ് കത്തീഡ്രലിൽ കെ.എം. മാണിക്ക് ഇനി നിത്യനിദ്ര. പാലായുടെയും കേരളത്തിന്റെയും നിത്യസ്മരണകളിലേക്ക് കെ.എം മാണിയെന്ന രാഷ്ട്രീയാചര്യൻ മടങ്ങി. തിരശ്ശീല വീണത് കേരളരാഷ്ട്രീയത്തിലെ അതുല്യ യുഗത്തിന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങുകൾക്കു വൻ ജനാവലി സാക്ഷിയായി. സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവർ വസതിയിലും പള്ളിയിലുമെത്തി ആദരാഞ്ജലിയർപ്പിച്ചു.
ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്നാരംഭിച്ച വിലാപയാത്ര 20 മണിക്കൂറിനു ശേഷമാണ് ഇന്നലെ രാവിലെ 7 മണിയോടെയാണ് പാലായിലെ വീട്ടിലെത്തിയത്. 3 മണിയോടെ വീട്ടിൽ നടന്ന ആദ്യഘട്ട ശുശ്രൂഷയ്ക്കു ശേഷം അന്ത്യയാത്ര തുടങ്ങി. കത്തീഡ്രലിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ് എം. സൂസപാക്യം, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ മുഖ്യകാർമികരായി. എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വേണ്ടി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും മുകുൾ വാസ്നിക്കും അന്തിമോപചാരമർപ്പിച്ചു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.