മാണിസാർ തന്ന ‘സ്ഫടികം’
Mail This Article
ദു:ഖവെള്ളിയാഴ്ച കുരിശു മുത്താൻ വിശ്വാസികൾ കാത്തു നിൽക്കുന്നതു പോലെ ഈ പൊരിവെയിലത്തും പൂക്കളുമായി ജനങ്ങൾ കാത്തുനിന്നത് മാണിസാറിന്റെ ആർഭാടമായ ജനസമ്മിതി കൊണ്ടു മാത്രമാണ്. മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ പെരുമാറണമെന്ന് മാണി സാറിന്റെ രാഷ്ട്രീയ ജീവിതം കണ്ടു പഠിക്കണം. ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്യാപിറ്റൽ 'എം' ആയിരുന്നു മാണി സാർ.
ഒരു തവണ മാത്രം അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടുള്ള സംവിധായകൻ ഹരിഹരൻ പറഞ്ഞിട്ടുണ്ട്; ഇന്ത്യൻ രാഷ്ട്രീയത്തിലെ കുലപതിയാണ് കെ.എം. മാണിയെന്ന്. മാണി സാറിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ 'സ്ഫടികം' എന്ന് പേരിലൊരു സിനിമ ഉണ്ടാവില്ലായിരുന്നു. 'ആടുതോമ' എന്ന് പേരിടണമെന്ന് നിർമാതാക്കളുടെ സമ്മർദം ഒരു വശത്ത്.
സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്. സിനിമയുടെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാൻ പോയപ്പോൾ ഞാൻ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു. "ഈ വാക്കൊക്കെ എവിടെപ്പോയി കിടക്കുവാരുന്നു ഭദ്രൻ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അതോടെ സിനിമയുടെ കഥ ഞാൻ പറഞ്ഞു. കഥയ്ക്കു യോജിക്കുന്ന പേര് സ്ഫടികം എന്നാണെന്ന് കെ.എം. മാണി സാർ ഉറപ്പിച്ചു പറഞ്ഞു.