സാന്ത്വനം പകർന്ന് ഡോ. ശാന്ത; കൈ പിടിച്ചു വിതുമ്പി കുട്ടിയമ്മ
Mail This Article
പാലാ ∙ കരിങ്ങോഴയ്ക്കൽ വീട്ടിൽ ഡോ. ശാന്തയെത്തിയാൽ കുട്ടിയമ്മ കൈപിടിച്ച് അകത്തേക്കു കൊണ്ടുപോകും. കെ.എം. മാണിയും പി.ജെ. ജോസഫും നാട്ടുകാര്യം പറയുമ്പോൾ കുട്ടിയമ്മയും ശാന്തയും വീട്ടുകാര്യം പങ്കുവയ്ക്കും. ഇന്നലെ ആ പതിവു തെറ്റി. കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയ ശാന്തയെ മക്കൾ കുട്ടിയമ്മയുടെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി. തമ്മിൽ കണ്ടതോടെ ഇരുവരും വിതുമ്പി.
കൊച്ചിയിൽ നിന്നു വിലാപയാത്രയെ അനുഗമിച്ച ജോസഫ് ബുധനാഴ്ച രാത്രി വൈകിയാണു പുറപ്പുഴയിലെ വീട്ടിൽ എത്തിയത്. മകനെയും കൂട്ടി ശാന്ത പുലർച്ചെ തന്നെ പാലായ്ക്കു പുറപ്പെട്ടു. ചടങ്ങുകളെല്ലാം പൂർത്തിയായ ശേഷമാണു മടങ്ങിയത്. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണു ഡോ. ശാന്ത. നിറം മങ്ങാത്ത സൗഹൃദമാണു കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും ഭാര്യമാർ തമ്മിൽ. ജോസഫും മാണിയും ഇടയ്ക്കു പിരിഞ്ഞെങ്കിലും കൂട്ടിയമ്മയും ശാന്തയും അവരുടെ മുന്നണി വിട്ടില്ല. ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നാണ് ഇരുവരും ആദ്യം കണ്ടത്.