ADVERTISEMENT

തിരുവനന്തപുരം ∙ ബാബുപോൾ ജനിച്ചപ്പോൾ നാട്ടിലെ ഒരു ജ്യോത്സ്യൻ തലക്കുറിയിൽ ഇങ്ങനെ എഴുതി–‘ ദീർഘായുസ്സാണ്, 61 വരെ പോകും’. ആയുർദൈർഘ്യം കുറവായിരുന്ന കാലത്തെഴുതിയ ആ പ്രവചനത്തെക്കുറിച്ച് പിന്നീട് ഓർമക്കുറിപ്പുകളിലെഴുതിയ ബാബു പോൾ വിടവാങ്ങിയത് 78ാം പിറന്നാളിന്റെ പിറ്റേന്ന്. 1941 ഏപ്രിൽ 11നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

കഴിഞ്ഞ വർഷം ശ്രേഷ്ഠ ബസോലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നവതി ആഘോഷചടങ്ങിൽ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു– ‘10 വർഷം കഴിയുമ്പോൾ ഇതേ വേദിയിൽ ബാവായുടെ നൂറാം പിറന്നാൾ ആഘോഷത്തിന് ഞാൻ ഉണ്ടാവില്ല, അദ്ദേഹത്തേക്കാൾ 13 വയസ്സിന് ഇളയതാണെങ്കിലും ജാതകവശാൽ ഇനി അധികം ആയുസ്സ് ബാക്കിയില്ല.’

ജീവൻ നിലനിർത്താൻ കൃത്രിമ മാർഗം വേണ്ട

തിരുവനന്തപുരം ∙ തന്റെ ജീവൻ പിടിച്ചുനിർത്താൻ കടുത്ത മാർഗങ്ങളൊന്നും നോക്കരുതെന്ന് കുടുംബാംഗങ്ങളോടു ബാബുപോൾ പറഞ്ഞിരുന്നു. ജീവൻ പിടിച്ചുനിർത്താൻ കൃത്രിമ ശ്വാസോച്‌ഛ്വാസം പാടില്ല. ഐസിയു പരിചരണം ആവശ്യമായി വന്നാലും പരമാവധി 6 മണിക്കൂറേ പാടുള്ളൂ. വെന്റിലേറ്റർ ഒരു കാരണവശാലും ഉപയോഗിക്കരുത്. ആശ്വാസചികിത്സയാണ് അന്ത്യനാളുകളിൽ ആവശ്യം – കത്ത് ഇങ്ങനെ അവസാനിക്കുന്നു– ‘ശാന്തനായി പോകട്ടെ. എന്റെ ആത്മാവ് നിത്യ ശാന്തിയിൽ വിശ്രമിക്കട്ടെ...’

അധികം ആരും അറിയാത്ത രഹസ്യം

സൂര്യ കൃഷ്ണമൂർത്തി

എന്നെ ഏറെ സ്നേഹിച്ച ഓരോരുത്തരായി മടങ്ങുമ്പോൾ തളർന്നു പോകുന്നു. ഇപ്പോളിതാ ബാബുപോൾ സാറും. ബൈബിളിനെ ആധാരമാക്കി 'എന്റെ രക്ഷകൻ’ എന്ന ഒരു സ്റ്റേജ് ഷോ അവതരിപ്പിച്ചിട്ടുണ്ട്. മിക്കവാറും ദിവസങ്ങളിൽ അദ്ദേഹത്തെ വിളിച്ചു സംശയങ്ങൾ ചോദിക്കുമായിരുന്നു. അദ്ദേഹവുമായി സംസാരിക്കുമ്പോൾ രണ്ടു വരികളിലൊന്നു ഫലിതമായിരിക്കും. 

ഭാര്യ നിർമല അകാലത്തിൽ വിട്ടു പോയപ്പോഴാണ് അദ്ദേഹം ഒറ്റപ്പെട്ടു പോയത്. വീടിനു വെളിയിൽ അദ്ദേഹം എഴുതി വച്ചു ‘ഈ വീട്ടിൽ ഞാനും ദൈവവും ഒറ്റയ്ക്കാണ്’.

ഇനി അധികമാരും അറിയാത്ത രഹസ്യം– ഇടക്കിടെ അദ്ദേഹം ഭാര്യയുടെ നാലാഞ്ചിറയിലുള്ള കല്ലറയിൽ പോകും, ആരെയും അറിയിക്കാതെ. കരയാൻ, വേദന ഇറക്കി വയ്ക്കാൻ, സ്നേഹം പങ്കിടാൻ. രണ്ടു തവണ ഞാൻ എന്റെ കാറിൽ അദ്ദേഹത്തെ കൊണ്ടു പോയിട്ടുണ്ട്. ഞാൻ ദൂരെ മാറി നിൽക്കും. അല്ലെങ്കിൽ കാറിൽ തന്നെ ഇരിക്കും. മടക്കയാത്രയിൽ ഒരക്ഷരം മിണ്ടുകയില്ല. വീട്ടിലെത്തുമ്പോൾ എന്നോടു യാത്ര പോലും പറയാതെ അകത്തേക്കു കയറും. ദിവ്യമായ പ്രണയമാണു ഞാൻ കണ്ടത്.

കറുപ്പംപടിയിലേക്കുള്ള അന്ത്യയാത്ര നാലാഞ്ചിറ വഴിയാവും പോവുക. അവിടെ അദ്ദേഹത്തിന്റെ ഭാര്യ നിർമല ഉണ്ടാവില്ല. അവർ സാറിനൊപ്പം അന്ത്യയാത്രയിൽ ചേർന്നിട്ടുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com