ഹൃദയപൂർവം പരിശോധനാ ക്യാംപിന് ഇന്നു തുടക്കം
Mail This Article
കോട്ടയം ∙ മിടിപ്പു തെറ്റിയ ഹൃദയങ്ങൾക്കു താങ്ങായി മാറിയ മലയാള മനോരമ ഹൃദയപൂർവം പരിശോധനാ ക്യാംപിന് ഇന്നു തുടക്കം. മലയാള മനോരമ കോട്ടയം ഓഫിസ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്യാംപിൽ രാവിലെ 8.30നു പരിശോധനകൾ ആരംഭിക്കും. ഹൃദയപൂർവം പദ്ധതിയുടെ പത്താം ഘട്ടത്തിലെ ആദ്യ ക്യാംപിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ 350 പേർ പങ്കെടുക്കും.
മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നാണു ഹൃദയപൂർവം പരിശോധനാ ക്യാംപ് നടത്തുന്നത്. മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത് മുല്ലശേരി, പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ. കെ.ശിവകുമാർ, സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ ഡോ. വി.എം.കുര്യൻ, ഡോ. രവി അഗർവാൾ, ഡോ. ശ്രീജ പവിത്രൻ, ഡോ. എസ്.മീനാക്ഷി, ഡോ. ഷേത്ത് റോണക് കൗശിക് എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകും.
മദ്രാസ് മെഡിക്കൽ മിഷൻ ആധുനിക ചികിത്സാ സൗകര്യങ്ങളാണ് പരിശോധന ക്യാംപിൽ ഒരുക്കിയിട്ടുള്ളത്. മദ്രാസ് മെഡിക്കൽ മിഷന്റെ അത്യാധുനിക പരിശോധനാ സൗകര്യങ്ങളുള്ള മൊബൈൽ ഡയഗ്നോസ്റ്റിക് ക്ലിനിക് ക്യാംപിലുണ്ട്. കൂടാതെ ആധുനിക ഇസിജി, ഇക്കോ കാർഡിയോഗ്രാം, ട്രെഡ് മിൽ എന്നിവ ഉപയോഗിച്ചു വിശദമായ പരിശോധനകൾ നടത്തും.
വിദഗ്ധ ഡോക്ടർമാരുടെ സമിതി നടത്തുന്ന പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയ ആവശ്യമായവരുടെ മുൻഗണനാ പട്ടിക തയാറാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അവസരം ലഭിക്കും. ഇവരുടെ യാത്രച്ചെലവും ഹൃദയപൂർവം പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഹൃദയപൂർവം പദ്ധതി വഴി മുൻപ് ശസ്ത്രക്രിയ നടത്തിയവർക്കുള്ള തുടർ പരിശോധനയും ക്യാംപിൽ നടത്തും. പദ്ധതിയിൽ റജിസ്റ്റർ ചെയ്തവർ അനുവദിച്ചിട്ടുള്ള സമയത്ത് എത്തണം. മുൻ പരിശോധനാ റിപ്പോർട്ടുകളും കൊണ്ടുവരണം. ഹൃദയപൂർവം ക്യാംപ് നാളെ സമാപിക്കും.