കല്ലട ബസ്: മർദനമേറ്റവരെ സഹായിച്ചില്ലെന്ന പരാതിയിൽ പൊലീസുകാർക്കു സ്ഥലംമാറ്റം
Mail This Article
കൊച്ചി ∙ കല്ലട ബസ് ജീവനക്കാരുടെ മർദനമേറ്റ യാത്രക്കാർ സഹായം അഭ്യർഥിച്ചിട്ടും നടപടിയെടുക്കാൻ വീഴ്ച വരുത്തിയെന്ന പരാതിയിൽ മരട് എസ്ഐ ഉൾപ്പെടെ 4 പേരെ സ്ഥലം മാറ്റി. എസ്ഐ ബൈജു പി.ബാബു, സിപിഒമാരായ എം.എസ്. സുനിൽകുമാർ, എ.ഡി.സുനിൽ കുമാർ, ഡ്രൈവർ ബിനേഷ് എന്നിവരെയാണ് ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്.
മർദന വിവരം അറിഞ്ഞപ്പോൾ മുതൽ നടപടി ഏകോപിപ്പിച്ച പൊലീസ് ആസ്ഥാനത്തെ ഹവിൽദാർ ജി. പ്രവീണിനു ഗുഡ് സർവീസ് എൻട്രി ശുപാർശ ലഭിച്ചിട്ടുണ്ട്. മർദനമുണ്ടായ ഉടൻ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സഹായിക്കാൻ തയാറാകാതെ യുവാക്കളെ സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു. ഇത് അക്രമികൾക്കു വീണ്ടും യുവാക്കളെ ഉപദ്രവിക്കാൻ അവസരമുണ്ടാക്കി. പൊലീസ് ഇടപെട്ടു മർദനമേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റിവിട്ടതല്ലാതെ കേസെടുത്തില്ല. ഇതു ചൂണ്ടിക്കാട്ടി മർദനമേറ്റവർ നൽകിയ പരാതിയിലാണു വകുപ്പുതല നടപടി.
അക്രമികളെ കണ്ടെത്തി കേസെടുക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടായില്ലെന്നു വ്യക്തമായതോടെയാണ് എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെ അച്ചടക്ക നടപടി. തിരഞ്ഞെടുപ്പു കലാശക്കൊട്ടിന്റെ തിരക്കാണു നടപടിയെടുക്കാൻ തടസ്സമായതെന്നാണു പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. പരുക്കേറ്റ യുവാക്കൾ കൊച്ചി വിട്ടതും നടപടി വൈകാൻ കാരണമായി. വിഷയം വാർത്തയായതോടെയാണു നടപടിയെടുത്തത്. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.