സ്കൂളിൽ തലയെണ്ണാം; ഇരുചെവിയറിയരുത്
Mail This Article
കോഴിക്കോട് ∙ ഇത്തവണ സ്കൂളുകളിൽ കുട്ടികളുടെ തലയെണ്ണിയാൽ കണക്കു പുറത്താരോടും പറയരുതെന്നു കർശന നിർദേശം. സ്കൂൾതലം മുതൽ പൂർണമായും ഓൺലൈനായാണ് ഇക്കുറി കണക്കുകൾ സമർപ്പിക്കുന്നത്. സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിവസമാണു വിദ്യാർഥികളുടെ കണക്കെടുപ്പ്.
സ്കൂളുകളിലെ കണക്ക് ഉപജില്ലാ, ജില്ലാ ഉദ്യോഗസ്ഥർക്കു കൈമാറുകയും അതു പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറുകയുമാണു പതിവ്. എന്നാൽ ഇത്തവണ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (ഡിപിഐ) അംഗീകാരമില്ലാതെ കണക്കുകൾ പുറത്തുള്ള ഒരു ഏജൻസിക്കും കൈമാറരുതെന്നാണു ഡിപിഐ ഇൻചാർജിന്റെ ഉത്തരവ്. എഇഒ, ഡിഇഒ, ഡിഡിഇ ഉൾപ്പെടെയുള്ളവർക്കാണു നിർദേശം.
ആറാം പ്രവൃത്തിദിവസത്തിലെ കണക്കെടുപ്പിന്റെ വിവരങ്ങൾ എല്ലാ സ്കൂളുകളും അന്ന് ഉച്ചയ്ക്ക് ഒന്നിനു മുൻപു ‘സമ്പൂർണ’ എന്ന സോഫ്റ്റ്‌വെയർ വഴി നൽകണം. തുടർന്നുള്ള ഒരു മണിക്കൂറിനകം എഇഒമാരും ഡിഇഒമാരും ഈ കണക്കു പരിശോധിച്ചു ജില്ലാ ഓഫിസിലേക്കു കൈമാറും.
ശേഖരിക്കുന്ന കണക്കുകൾ അവിടെനിന്നു 3 മണിയോടെ ഡിപിഐക്കു നൽകും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം ഇതു വിശകലനം ചെയ്ത ശേഷം വൈകിട്ട് 5 മണിയോടെ ഡിപിഐയുടെ അംഗീകാരത്തിനു സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.