രമേശിന്റെ ഹർജിയിൽ വിശദീകരണം തേടി
Mail This Article
കൊച്ചി ∙ പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടത്തിയതിനെക്കുറിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ സ്വതന്ത്ര കമ്മിഷനെ വച്ച് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു വിശദീകരണം തേടി. സർക്കാരും നിലപാട് അറിയിക്കണം. 17നകം വിശദീകരണ പത്രിക സമർപ്പിക്കണം. കേസ് 20നു പരിഗണിക്കും.
ഗുരുതരമായ ക്രമക്കേടാണു നടന്നതെന്നു ചെന്നിത്തലയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ, തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ ഫോം കൈപ്പറ്റാൻ നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി ഡിജിപി പുറപ്പെടുവിച്ച സർക്കുലർ തിരഞ്ഞെടുപ്പു കമ്മിഷന്റെ 2014ലെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണെന്നു കമ്മിഷൻ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു ഹർജിയെന്നു സർക്കാർ അഭിഭാഷകൻ ആരോപിച്ചു. പോസ്റ്റൽ ബാലറ്റ് രേഖകളിൽ ഇനിയും തിരിച്ചു വന്നിട്ടില്ലാത്തവ റദ്ദാക്കി നിയമാനുസൃതം പുതിയവ നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. ബാലറ്റ് ക്രമക്കേടിനെക്കുറിച്ചുള്ള ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യമുണ്ട്.