ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തരവിമാനത്താവളത്തിലെ 8.5 കോടി രൂപയുടെ സ്വർണക്കടത്തിനു പിന്നിലെ സൂത്രധാരൻ നഗരത്തിലെ അഭിഭാഷകനെന്ന് സൂചന. സ്വർണം എത്തിച്ചത് ഇയാളുടെ നിർദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനിൽകുമാറും സെറീനയും മൊഴി നൽകി. ഇതിനെത്തുടർന്ന് ഇയാളെ കണ്ടെത്താൻ റവന്യൂ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി.

സ്വർണക്കടത്തിന് പിടിയിലായ തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും നേരത്തേ 5 തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും ഡിആർഐ കണ്ടെത്തി. മസ്‌കത്തിൽ നിന്ന് 25 ബിസ്കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് സ്വർണക്കടത്തിന് പിന്നിലെന്ന സൂചനയാണ് ലഭിച്ചത്. 2 മാസം മുൻപാണ് ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത് അഭിഭാഷകൻ സമീപിച്ചതെന്നും മൊഴിയിൽ പറയുന്നു. കാരിയർമാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകൻ മുങ്ങി. അഭിഭാഷകന്റെ സഹപ്രവർത്തകനും നിരീക്ഷണത്തിലുണ്ട്.

കെഎസ്ആർടിസി കണ്ടക്ടറായിരുന്ന സുനിൽ ഇതിന് മുൻപ് ഒരുതവണ സ്വർണം കടത്തിയതായി സ്ഥിരീകരിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെറീന 2 വർഷത്തിനിടെ 10 തവണ കേരളത്തിലെത്തിയിട്ടുണ്ട്. ഇത് സ്വർണക്കടത്തിനു വേണ്ടിയായിരുന്നോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്. സുനിലിനെയും സെറീനയെയും ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും നിയമം (കൊഫെപോസ) ചുമത്തും.

രാജ്യാന്തര വിമാനത്താവളം വഴി ഒരു ദിവസം ശരാശരി 50 കിലോ സ്വർണം കടത്തുന്നുവെന്നാണ് ഡിആർഐയുടെ(ഡയറക്ടറ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) നിഗമനം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 3 വർഷത്തിനിടെ 88 കിലോ സ്വർണമാണ് പിടിച്ചത്. 33 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വിപണി വില.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com