പെരിയ ഇരട്ടക്കൊല: ഗൾഫിലേക്കു കടന്ന സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ
Mail This Article
കാസർകോട് ∙ പെരിയ ഇരട്ടക്കൊലയിൽ നേരിട്ടു പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയ എട്ടാം പ്രതി, പാക്കം വെളുത്തോളി സ്വദേശി എ.സുബീഷ് (29) മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെ 2.30 നായിരുന്നു അറസ്റ്റ്. കൊല നടന്ന് എട്ടു ദിവസത്തിനു ശേഷം ബെംഗളൂരു വഴി ഷാർജയിലേക്കു കടന്ന സുബീഷിനെ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം ശ്രമിച്ചു വരികയായിരുന്നു. ഇന്റർപോൾ സഹായത്തോടെ തിരിച്ചെത്തിക്കാൻ കോടതിയിൽ റെഡ് കോർണർ നോട്ടിസിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റ്.
പെരിയയിലെ ചുമട്ടുതൊഴിലാളിയായ സുബീഷ് സജീവ സിഐടിയു പ്രവർത്തകനാണ്. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടു. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷും ശരത് ലാലും ഫെബ്രുവരി 17നാണു കൊല്ലപ്പെട്ടത്. സുബീഷിന്റെ അറസ്റ്റോടെ, കൊലയിൽ നേരിട്ടു പങ്കെടുത്തെന്നു പൊലീസ് കണ്ടെത്തിയ മുഴുവൻ പേരും അറസ്റ്റിലായി. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ (48), സജി സി.ജോർജ് (40), കെ.എം.സുരേഷ് (27), കെ.അനിൽ കുമാർ (33), ഗിജിൻ (26), ശ്രീരാഗ് (22), അശ്വിൻ (19) എന്നിവരാണ് കൊലയിൽ നേരിട്ടു പങ്കെടുത്ത മറ്റു പ്രതികൾ.