സർക്കാർ ഓഫിസുകളിലെ ഫയൽ നീക്കം: ‘ഇ ഓഫിസി’നെ തള്ളാൻ തട്ടിക്കൂട്ട് പഠനം
Mail This Article
കോഴിക്കോട്∙ ഓഫിസുകളിലെ ഫയൽ നീക്കത്തിനുള്ള ‘ഇ ഓഫിസ്’ സോഫ്റ്റ്‌വെയർ പൂർണമായും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത് തട്ടിക്കൂട്ട് പഠനത്തിന്റെ അടിസ്ഥാനത്തിൽ. ഇലക്ട്രോണിക് ഫയൽ നീക്കത്തിൽ കേരളത്തേക്കാൾ പിന്നിൽ നിൽക്കുന്ന 4 സംസ്ഥാനങ്ങളിലേക്ക് പഠനസംഘത്തെ അയയ്ക്കുകയും അവരുടെ റിപ്പോർട്ട് പോലും ലഭിക്കുന്നതിനു മുൻപ് പുതിയ സ്വകാര്യ കമ്പനിയെ കണ്ടെത്താൻ ടെൻഡർ ക്ഷണിക്കുകയുമാണ് വിവരസാങ്കേതിക വകുപ്പ് ചെയ്തത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനെ ഇ ഓഫിസ് നടത്തിപ്പിൽ നിന്ന് ഒഴിവാക്കാൻ 2017ൽ ആരംഭിച്ചതാണു കരുനീക്കം.
ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഫയൽ നീക്കം പഠിക്കാൻ 2 വിദഗ്ധ സംഘങ്ങളെ അയയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരി 14ന് സർക്കാർ തീരുമാനിച്ചു. രണ്ടാഴ്ചയോളം സന്ദർശനം നടത്തി, സംഘം തിരിച്ചെത്തിയപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പു തിരക്കായി. റിപ്പോർട്ട് തൽക്കാലം നൽകേണ്ടെന്നും നടപടികൾ ഉടൻ പൂർത്തിയാക്കാനും ഉന്നതതല നിർദേശം ലഭിച്ചതിനെ തുടർന്ന് ഐടി മിഷൻ ഏപ്രിൽ 30ന് ടെൻഡർ ക്ഷണിച്ചു. ഈ സംസ്ഥാനങ്ങളിൽ ഗുജറാത്ത് ആണ് അൽപമെങ്കിലും ഭേദം. അവിടെ ഇന്റഗ്രേറ്റഡ് വർക്‌ഫ്ലോ ആൻഡ് ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിലാണ് ഫയൽ നീക്കം. രാജസ്ഥാനിൽ ഇപ്പോഴും കടലാസ് ഫയലിനോടാണ് പ്രിയം. ജാർഖണ്ഡിൽ ഇലക്ട്രോണിക് ഫയലിങ് തുടങ്ങുന്നതേ ഉള്ളൂ.
കേരളം രണ്ടാമത്
ഇല്ക്ട്രോണിക് ഫയൽ നീക്കത്തിൽ മുന്നിൽ ആന്ധ്രപ്രദേശ്: 54,24,501 ഫയലുകൾ. അവിടെ ഉപയോഗിക്കുന്നത് ഇ ഓഫിസ്. കേരളത്തിൽ 19,76,021 ഫയലുകൾ. രാജ്യത്ത് രണ്ടാം സ്ഥാനം.