പൊലീസുകാരുടെ തപാൽവോട്ട് നഷ്ടം: 2 പേരുടെ വീഴ്ചയെന്നു റിപ്പോർട്ട്
Mail This Article
കാസർകോട് ∙ ബേക്കൽ പൊലീസ് സ്റ്റേഷനിലെ 44 പൊലീസുകാർ തപാൽ വോട്ടിന് അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടാത്തതിനു കാരണം സ്റ്റേഷനിലെ 2 പൊലീസുദ്യോഗസ്ഥരുടെ വീഴ്ചയെന്നു സൂചന. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡിജിപിക്കു നൽകിയ റിപ്പോർട്ടിലാണു പരാമർശമുള്ളത്. ബാലറ്റ് അപേക്ഷകൾ ഏപ്രിൽ 12നും 16 നുമാണു പാലക്കുന്നിലെ ബേക്കൽ തപാൽ ഓഫിസിൽ എത്തിച്ചത്. കവറുകളിലെ വിലാസത്തിൽ അസി. റിട്ടേണിങ് ഓഫിസർ എന്നല്ലാതെ പിൻകോഡ് പോലും രേഖപ്പെടുത്തിയിരുന്നില്ല. ഏപ്രിൽ 25 നാണ് ഇതു കലക്ടറേറ്റിൽ ലഭിച്ചത്. ശരിയായ വിലാസം രേഖപ്പെടുത്താതിരുന്നതാണ് അപേക്ഷകൾ സെക്ഷനിലെത്താൻ വൈകാനും വോട്ടവകാശം നിഷേധിക്കപ്പെടാനും ഇടയാക്കിയതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്.
ബേക്കൽ പൊലീസ് സ്റ്റേഷന്റെ സീലുള്ള 4 കവറുകൾ ബന്ധപ്പെട്ട അസി.റിട്ടേണിങ് ഓഫിസർമാരുടെ വ്യക്തമായ മേൽവിലാസമില്ലാതെയും തപാൽ സ്റ്റാംപ് പതിക്കാതെയുമാണു കലക്ടറേറ്റിൽ ലഭിച്ചതെന്ന് തപാൽ ബാലറ്റ് നോഡൽ ഓഫിസർ പരാതിക്കാരനു നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു. തപാൽ ബാലറ്റുകൾ തയാറാക്കി വിതരണം ചെയ്തതു കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ അസി. റിട്ടേണിങ് ഓഫിസർമാരാണ്. പട്ടികയുടെ കോപ്പി തയാറാക്കുന്ന അവസാന ദിവസമായ 21 വരെ കിട്ടിയ എല്ലാ സാധുവായ അപേക്ഷകൾക്കും തപാൽ ബാലറ്റ് നൽകാൻ അസി.റിട്ടേണിങ് ഓഫിസർമാർക്കു നിർദേശം നൽകിയിരുന്നുവെന്നു തപാൽ ബാലറ്റ് നോഡൽ ഓഫിസർ അറിയിച്ചു.