കേരള ബാങ്കിനു വീണ്ടും തിരിച്ചടി: പ്രമേയം നിയമവിരുദ്ധമെന്ന് നബാർഡ്
Mail This Article
കണ്ണൂർ ∙ കേരള ബാങ്കിന് അന്തിമാനുമതിക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിക്കും മുൻപ്, ജില്ലാ സഹകരണ ബാങ്കുകളുടെ ലയനപ്രമേയം പാസാക്കിയ രീതി കൂടി പരിശോധിക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് (ആർബിഐ) നബാർഡ് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാർച്ച് 7നു നടത്തിയ പ്രത്യേക വാർഷിക പൊതുയോഗത്തിൽ 14 ജില്ലാ ബാങ്കുകളിൽ 13 ബാങ്കുകളിലും പ്രമേയം പാസാക്കിയെന്നു കാണിച്ചാണു കേരള സർക്കാർ ആർബിഐക്ക് അന്തിമാനുമതിക്ക് അപേക്ഷ നൽകിയിരുന്നത്. എന്നാൽ പ്രമേയം പാസാക്കിയ രീതി നിയമവിരുദ്ധമാണെന്നു റിസർവ് ബാങ്കിനു നൽകിയ കത്തിൽ നബാർഡ് വ്യക്തമാക്കി. നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിനാണ് (നബാർഡ്) സഹകരണ ബാങ്കുകൾ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അന്തിമാധികാരം.
14 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചു കേരള ബാങ്ക് രൂപീകരിക്കാനാണു റിസർവ് ബാങ്ക് അനുമതി നൽകിയതെങ്കിലും മലപ്പുറം ജില്ലാ ബാങ്കിൽ പ്രമേയം പരാജയപ്പെട്ടു. അവശേഷിക്കുന്ന 13 ബാങ്കുകളിൽ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലാ ബാങ്കുകളിൽ കേവല ഭൂരിപക്ഷത്തിൽ മാത്രമാണു പ്രമേയം പാസാക്കാനായത്. മൂന്നിൽരണ്ടു ഭൂരിപക്ഷമെന്ന നിബന്ധന പാലിക്കാനായില്ല. ലയനം പോലുള്ള നിർണായക സന്ദർഭങ്ങളിലെ മൂന്നിൽരണ്ടു ഭൂരിപക്ഷ പിന്തുണയെന്ന സഹകരണ നിയമത്തിലെ വ്യവസ്ഥ കേവലഭൂരിപക്ഷം എന്നാക്കി ഭേദഗഗതി ചെയ്തതു നിയമവിരുദ്ധമാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിലെ 6 ജില്ലാ ബാങ്കുകൾ ലയിപ്പിച്ച് സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാൻ മൂന്നിൽരണ്ട് ഭൂരിപക്ഷത്തിൽ ഇളവു നൽകണമെന്ന് ഛത്തീസ്ഗഢ് സർക്കാർ ആർബിഐക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇളവ് അനുവദിക്കാനാകില്ലെന്നു പറഞ്ഞ് ആർബിഐ അപേക്ഷ തള്ളി. സമാനസാഹചര്യത്തിൽ കേരളത്തിനു മാത്രമായി ആർബിഐ അനുമതി നൽകിയാൽ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണു യുഡിഎഫ് അനുകൂല ബാങ്കുകളുടെ തീരുമാനം. സംസ്ഥാന സഹകരണ ബാങ്കിൽ ഇതുമായി ബന്ധപ്പെട്ടു പൊതുയോഗമേ വിളിക്കാതെയാണ് അന്തിമാനുമതിക്കായി സർക്കാർ അപേക്ഷ നൽകിയിരിക്കുന്നത്. അതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണു തീരുമാനം.