ഇ ഓഫിസ്: പൊളിച്ചടുക്കുന്നത് അഭിമാന പദ്ധതി
Mail This Article
കോഴിക്കോട്∙ ഇലക്ട്രോണിക് ഫയൽനീക്കത്തിനായി സർക്കാർ പുതിയ സ്വകാര്യ കമ്പനിയെ തേടുമ്പോൾ പൊളിച്ചടുക്കുന്നത് ഒരുകാലത്ത് അഭിമാനപദ്ധതി എന്നു വിശേഷിപ്പിച്ച നടപടികൾ. ഇടതു സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി.സദാശിവം വാഴ്ത്തിയ ഇ ഓഫിസ് പദ്ധതിയുടെ കടയ്ക്കലാണു കത്തി വയ്ക്കുന്നത്. ജൂൺ അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ സ്വകാര്യ കമ്പനി ഇലക്ട്രോണിക് ഫയൽനീക്കം ഏറ്റെടുക്കുന്നതോടെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് ആശങ്കയുയരുന്നുണ്ട്.
ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് 9 കമ്പനികൾ കഴിഞ്ഞ ദിവസം വിളിച്ച പ്രീബിഡ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഏതൊക്കെ കമ്പനികളാണെന്നു വെളിപ്പെടുത്താൻ ഐടി മിഷൻ അധികൃതർ വിസമ്മതിച്ചു. രണ്ടു ബഹുരാഷ്ട്ര കമ്പനികളും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളും ഉണ്ടായിരുന്നെന്നാണു വിവരം. പൊതുമേഖലാ സ്ഥാപനങ്ങൾക്കു കരാർ നൽകിയാലും അന്തിമമായി അതു സ്വകാര്യ കമ്പനികളുടെ കൈകളിൽ തന്നെ എത്തിച്ചേരും.