നെറ്റ്വർക്കുകളിൽ 30 ശതമാനത്തോളം വൈറസ്; പഴി മുഴുവൻ ഇ–ഓഫിസിന്
Mail This Article
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ ഉൾപടെ പല സർക്കാർ നെറ്റ്‍വർക്കുകളെയും മന്ദഗതിയിലാക്കുന്നത് അവയുടെ 30 ശതമാനത്തോളം ശേഷിയും ഉപയോഗിക്കുന്ന വൈറസ്, ക്രിപ്റ്റോ കറൻസി പ്രോഗ്രാമുകൾ. എന്നിട്ടും പഴി മുഴുവൻ സർക്കാർ ഓഫിസുകളിൽ ഫയൽ നീക്കത്തിനുള്ള സോഫ്റ്റ്‍വെയറായ ഇ–ഓഫിസിനും. ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ നിർമിക്കാനുള്ള (മൈനിങ്) പ്രോഗ്രാമുകൾ ഉൾപടെയുള്ള ബോട്ടുകൾ (കംപ്യൂട്ടർ പ്രോഗ്രാമുകൾ) പെൻ ഡ്രൈവുകളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിലൂടെ പലപ്പോഴായി സർക്കാർ കംപ്യൂട്ടറുകളിൽ കടന്നുകൂടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം ഇ–ഓഫിസ് സംവിധാനം ഏതാനം ദിവസങ്ങൾ മന്ദഗതിയിലായി എന്ന മുട്ടാപ്പോക്കു വാദം കൂടി ഉന്നയിച്ചാണു സർക്കാർ സ്വകാര്യ സോഫ്റ്റ്‍വെയർ കൊണ്ടുവരുന്നത്. നെറ്റ്‍വർക്കിന്റെ തകരാറുകൾ പരിഹരിക്കുന്നതിനു പകരം ഇ–ഓഫിസ് സംവിധാനത്തെ പടിക്കു പുറത്താക്കുന്നതിൽ അർഥമില്ലെന്നാണു നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററിലെ ഉദ്യോഗസ്ഥർ പറയുന്നത്. തിരക്കു വർധിക്കുന്ന സമയത്ത് ആവശ്യമായ നെറ്റ്‍വർക് ശേഷി ഉറപ്പുവരുത്തേണ്ടതായിരുന്നു. സെക്രട്ടേറിയറ്റിൽ വേഗമേറിയ കണക്‌ഷൻ സാധ്യമാകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളിനു പകരം പലയിടത്തും സാധാരണ ലൈനുകളാണ് ഉപയോഗിക്കുന്നത്.