രാജ്മോഹൻ ഉണ്ണിത്താനു മർദനം: മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Mail This Article
പരിയാരം (കണ്ണൂർ) ∙ റീ പോളിങ്ങിന്റെ പ്രചാരണത്തിനിടെ പിലാത്തറയിൽ കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിക്കുകയും യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.
ഡിവൈഎഫ്ഐ ചെറുതാഴം മേഖലാ ട്രഷററും ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കുളപ്പുറം ടി. വി.അനീഷ് (25), പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35), ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഏഴിലോട് പൊയ്യിൽ അശോകൻ (54) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം മാടായി ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടെ ഏഴു പ്രതികളിൽ 4 പേരെ പിടികൂടാനുണ്ട്.
പെരിയ ഇരട്ടക്കൊല: കുറ്റപത്രം പ്രതികളെ രക്ഷിക്കാനെന്ന് ഉണ്ണിത്താൻ
കാസർകോട്∙ പെരിയ–കല്യോട്ടെ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ വ്യക്തിവിരോധമാണെന്ന കുറ്റപത്രത്തിലെ വാദം അപഹാസ്യമാണെന്നു കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. എരിയ–ലോക്കൽ സെക്രട്ടറി ഉള്‍പ്പെടെ പ്രതികളായ 14 പേരും സിപിഎമ്മുകാരാണ്. എന്നിട്ടും പാർട്ടിയല്ല കൊലപാതകത്തിന് പിന്നിലെന്നാണു പറയുന്നത്. പാർട്ടിക്കു പങ്കില്ലെങ്കിൽ കേസ് സിബിഐക്കു വിടാൻ സർക്കാർ തയാറാകണം. പിലാത്തറയിൽ തനിക്കെതിരെ ആക്രമണം നടക്കുമ്പോൾ നോക്കി നിന്ന പരിയാരം സിഐക്കും എസ്ഐക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താൻ അറിയിച്ചു.