പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി: രാഷ്ട്രീയ കൊലപാതകം എങ്ങനെ വ്യക്തിവൈരാഗ്യമായി?
Mail This Article
കൊച്ചി∙ കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിന്റെ എഫ്ഐആറിൽ രാഷ്ട്രീയ കൊലപാതകമെന്നു പറഞ്ഞതു കുറ്റപത്രമായപ്പോൾ വ്യക്തിവൈരാഗ്യമായത് എങ്ങനെയാണെന്നു ഹൈക്കോടതി വാദത്തിനിടെ ആരാഞ്ഞു. ഒരാൾക്കെതിരെയാണു വ്യക്തിവൈരാഗ്യമെങ്കിൽ രണ്ടാളെ കൊന്നതെന്തിനാണെന്നും വാക്കാൽ ചോദിച്ചു.
രണ്ടാം പ്രതി സജി സി.ജോർജ്, ഒൻപതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത്ത് എന്നിവരുടെ ജാമ്യഹർജിയാണു കോടതി പരിഗണിക്കുന്നത്. അന്വേഷിച്ചു വന്നപ്പോഴാണ്, കൊലയ്ക്കു കാരണം വ്യക്തിവൈരാഗ്യമാണെന്നു ബോധ്യപ്പെട്ടതെന്നു പ്രോസിക്യൂഷൻ മറുപടി നൽകി. കേസ് ഡയറി പരിശോധിക്കട്ടെയെന്നു കോടതി പ്രതികരിച്ചു. കേസ് ഡയറി കൈമാറിയിട്ടുണ്ട്. കേസ് 28ലേക്കു മാറ്റി.
കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയതാണു കേസ്. വസ്തുതകളില്ലാതെ കള്ളക്കേസിൽ കുടുക്കിയതാണെന്നു പ്രതികൾക്ക് ആക്ഷേപമുണ്ടല്ലോ എന്നും 9–ാം പ്രതി മുരളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചില്ലെന്നു പറയുന്നതിൽ വാസ്തവമുണ്ടോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു.