കല്ലട പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് ഹൈക്കോടതിയിൽ
Mail This Article
കൊച്ചി ∙ കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന കേസിൽ ഏഴു പ്രതികൾക്കു സെഷൻസ് കോടതിയിൽ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഒന്നു മുതൽ ഏഴു വരെ പ്രതികളായ തിരുവനന്തപുരം സ്വദേശി ജയേഷ്, എം. ജെ. ജിതിൻ (തൃശൂർ), രാജേഷ് (കൊല്ലം), അൻവറുദ്ദീൻ (പുതുച്ചേരി), ഗിരിലാൽ അപ്പുക്കുട്ടൻ (കൊല്ലം), ആർ. വിഷ്ണുരാജ് (ആലപ്പുഴ), ഡി. കുമാർ (തിരുച്ചിറപ്പള്ളി) എന്നിവർക്കു നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
ബസ് സർവീസുകൾക്കെതിരെ ആരും പരാതിപ്പെടാതിരിക്കാൻ യാത്രക്കാരിൽ ഭീതി പരത്താനാണു ശ്രമിച്ചതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിലുണ്ടാക്കിയ ആഘാതവും പരിഗണിക്കാതെ ജാമ്യം അനുവദിച്ചെന്നും സർക്കാർ ആരോപിച്ചു. തിരിച്ചറിയൽ പരേഡ് വച്ചിരുന്നതു പരിഗണിച്ചില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലാപ്ടോപ്പും മറ്റും പ്രതികളിൽ നിന്നു പിടിച്ചെടുക്കാനുണ്ടെന്നും അറിയിച്ചു.