ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ പി.ജെ. ജോസഫ് തയാറായില്ലെങ്കിൽ ബദൽ യോഗം വിളിക്കാൻ മാണി വിഭാഗത്തിന്റെ തീരുമാനം. കെ.എം. മാണിയുടെ അനുസ്മരണ യോഗത്തിനു ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ യോഗം ജോസ് കെ. മാണിയോടു ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനും ആവശ്യപ്പെട്ടു. 111 അംഗങ്ങളിൽ 72 പേർ പങ്കെടുത്തു.എപ്പോൾ വിളിച്ചാലും കോട്ടയത്ത് എത്താൻ എല്ലാ ജില്ലകളിലെയും സംസ്ഥാന കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾക്ക്  നിർദേശവും നൽകി. പാർട്ടി പിളർപ്പിലേക്കു നീങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു.

ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനങ്ങൾ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ്. ലയന സമയത്ത് ഇതു സംബന്ധിച്ചു കരാറുമുണ്ടെന്നും സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ യോഗം അഭിപ്രായപ്പെട്ടു. സി.എഫ്. തോമസ് ചെയർമാൻ, പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ, ജോസ് കെ. മാണി വർക്കിങ് ചെയർമാൻ എന്ന സമവാക്യം മാണി വിഭാഗം പി.ജെ. ജോസഫിനെ അറിയിച്ചിരുന്നതായി നേതാക്കൾ യോഗത്തിൽ പറഞ്ഞു. വർക്കിങ് ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്കു നൽകാൻ പി.ജെ. ജോസഫ് തയാറാകാത്തതിനാലാണ് ചർച്ച പൊളിഞ്ഞതെന്നും നേതാക്കൾ വിശദീകരിച്ചു.

തിരുവനന്തപുരത്തെ  യോഗത്തെ പരിഹസിക്കരുതെന്ന് മോൻസ്

കോട്ടയം ∙ കെഎം മാണിയെ അനുസ്മരിക്കാൻ തിരുവനന്തപുരത്തു ചേർന്ന സമ്മേളനത്തെ പരിഹസിക്കാൻ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നടത്തിയ നീക്കം അപമാനകരമെന്ന് മോൻസ് ജോസഫ് എംഎൽഎ. പാർട്ടി സംസ്ഥാന കമ്മിറ്റിയാണു തിരുവനന്തപുരത്തെ പരിപാടി നടത്തിയത്. ഹാളിൽ 350 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. സ്റ്റേജിൽ മാത്രം 100 പേരുണ്ടായിരുന്നു.

ഓഡിറ്റോറിയത്തിനുള്ളിലും പുറത്തുമായി 600 ആളുകൾ പങ്കെടുത്തു. കെ.എം. മാണിയുടെ സംസ്കാരം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോട്ടയത്ത് അനുസ്മരണച്ചടങ്ങ് നടത്താൻ പി.ജെ .ജോസഫ്, സി.എഫ്. തോമസ്, ജോയ് ഏബ്രഹാം എന്നിവർ തീരുമാനിച്ചെന്നും എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെ എതിർത്തെന്നും മോൻസ് പറഞ്ഞു. കോട്ടയത്തു നടത്താൻ സമ്മതിക്കാത്തതു കൊണ്ടാണ് തിരുവനന്തപുരത്തു പരിപാടി നടത്തിയതെന്നും മോൻസ് ജോസഫ് പറഞ്ഞു. 

ഐക്യം വേണമെന്നു പറഞ്ഞതിന് ഒറ്റപ്പെടുത്തുന്നു: ജോയ് ഏബ്രഹാം

കോട്ടയം ∙ കേരള കോൺഗ്രസിൽ (എം) ഐക്യം വേണമെന്നു പറഞ്ഞതിനാണ് ഒറ്റപ്പെടുത്തുന്നതെന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം പറയുന്നു. അക്രമം ഭയന്നാണ് കോട്ടയത്തെ കെ.എം. മാണി അനുസ്മരണത്തിൽ പങ്കെടുക്കാതിരുന്നത്. ആക്രമിക്കുമെന്നു സൂചനയുണ്ടായിരുന്നു. അനുസ്മരണച്ചടങ്ങ് അലങ്കോലപ്പെടരുതെന്ന് ആഗ്രഹിച്ചതിനാലാണ് വിട്ടു നിന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com