ഇടതുതോൽവിയിൽ ആഞ്ഞടിച്ച് വിഎസ്: ‘തൊടുന്യായം വേണ്ട’
Mail This Article
ന്യൂഡൽഹി/ആലപ്പുഴ ∙ തിരഞ്ഞെടുപ്പിലെ പരാജയം സിപിഎം അന്വേഷിക്കണമെന്നും തൊടുന്യായം കണ്ടെത്തുന്നതിലേക്ക് അത് പരിമിതപ്പെടരുതെന്നും വി.എസ്. അച്യുതാനന്ദൻ. പാർട്ടി കേന്ദ്രകമ്മിറ്റിക്കു നൽകിയ കത്തിൽ ഈ ആവശ്യം ഉന്നയിച്ച വിഎസ് പിന്നീട് ഹരിപ്പാട്ടെ പ്രസംഗത്തിലും ഇതേ വാചകങ്ങളുമായി ആഞ്ഞടിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഉച്ച കഴിഞ്ഞ് കത്ത് സിസി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഇതോടെ, ഇന്ന് അവസാനിക്കുന്ന സിസി യോഗം എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമായി.
തീർപ്പ് വ്യക്തിനിഷ്ഠം
കത്തിൽ പറഞ്ഞത്: വസ്തുനിഷ്ഠമായ നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനു പകരം, വ്യക്തിനിഷ്ഠമായ തീർപ്പുകളാണ് പാർട്ടി കേരളത്തിൽ നടപ്പാക്കുന്നത്. പാർട്ടി നയപരിപാടികളിൽ നിന്നു വ്യതിചലിച്ചു. കേരളത്തിൽ പാർട്ടിയുടെ പോക്കിനെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന്റെ അന്വേഷണം വേണം. തോൽവിക്കു തൊടുന്യായം കണ്ടെത്തി പരിമിതപ്പെടരുത്; എന്തുകൊണ്ടു തോറ്റെന്ന സത്യസന്ധമായ അന്വേഷണം വേണം.
അന്ന് മുന്നേറി; ഇപ്പോൾ എന്തു പറ്റി ?
പ്രസംഗത്തിൽ പറഞ്ഞത്: തിരിച്ചടിയുടെ കാരണം ശബരിമലയാണെന്ന വിലയിരുത്തലിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണം. തോൽവിക്കു തൊടുന്യായം കണ്ടെത്തുന്നതിലേക്ക് അതു പരിമിതപ്പെടുത്തരുത്. വിശ്വാസവും ആചാരങ്ങളും ഇന്നത്തേക്കാൾ ശക്തമായിരുന്നിട്ടും പഴയകാലത്ത് ഇടതുപക്ഷം മുന്നേറി. അത് ജനമനസ്സുകളിൽ പാർട്ടിയുടെ സ്ഥാനം മത, സമുദായ സംഘടനകൾക്കും വർഗീയശക്തികൾക്കും മുകളിലായതുകൊണ്ടാണ്. ഇപ്പോൾ നേരെ തിരിഞ്ഞുവെന്നാണു കരുതേണ്ടത്.