ADVERTISEMENT

തിരുവനന്തപുരം ∙ പാലാരിവട്ടം മേൽപ്പാലം ബലപ്പെടുത്താൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ സഹായം തേടി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ അഭ്യർഥനപ്രകാരം 17 ന് ശ്രീധരൻ പാലാരിവട്ടം പാലം പരിശോധിക്കും.

അറ്റകുറ്റപ്പണി സംബന്ധിച്ചു വിദഗ്ധ റിപ്പോർട്ട് തയാറാക്കിയ ചെന്നൈ ഐഐടിയിലെ പ്രഫ.അളകസുന്ദരവും പരിശോധനയിൽ പങ്കെടുക്കും. ശ്രീധരന്റെ നിർദേശവും കൂടി പരിഗണിച്ചാകും സർക്കാർ പാലം സംരക്ഷിക്കാനുള്ള തുടർനടപടികൾ തീരുമാനിക്കുക. ശ്രീധരന്റെ സംഘത്തിൽ കോൺക്രീറ്റ് വിദഗ്ധർ ഉൾപ്പെടെയുള്ളവരും ഉണ്ടാകും. ചെന്നൈ ഐഐടിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നിർദേശങ്ങൾ നൽകാമെന്നും ശ്രീധരൻ സർക്കാരിനെ അറിയിച്ചു.

മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. നിലവിലെ സ്ഥിതി മുഖ്യമന്ത്രിയും മന്ത്രിയും ശ്രീധരനെ ധരിപ്പിച്ചു. അറ്റകുറ്റപ്പണി ശാശ്വത പരിഹാരമല്ലെന്നു ശ്രീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗർഡറുകൾ മാറ്റേണ്ടിവരുമെന്നും പറഞ്ഞിരുന്നു. പാലത്തിന്റെ രൂപരേഖ തന്നെ തെറ്റാണ്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതു മൂലമാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പൊന്നാട ചാർത്തി ശ്രീധരനു വരവേൽപ്

ലൈറ്റ് മെട്രോ പദ്ധതിയിലെ മെല്ലെപ്പോക്കിനെ പരസ്യമായി വിമർശിച്ചതോടെ സർക്കാരുമായുള്ള ബന്ധം മോശമായ ‘മെട്രോമാൻ’ ഇ.ശ്രീധരനെ പൊന്നാടയണിയിച്ച് വീണ്ടും വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം മേൽപ്പാലം പൊളിക്കണോ ബലപ്പെടുത്തണോ എന്നറിയാനാണു മുഖ്യമന്ത്രി വീണ്ടും ശ്രീധരനെ ചർച്ചയ്ക്കു ക്ഷണിച്ചത്. പാലം പൊളിച്ചു പണിയേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ശ്രീധരൻ പറഞ്ഞിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണു ചർച്ചയ്ക്കു ക്ഷണിച്ചത്. 87–ാം പിറന്നാൾ സമ്മാനമായാണു മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ചത്. 12 നായിരുന്നു ശ്രീധരന്റെ പിറന്നാൾ.

സർവത്ര ചട്ടലംഘനം

കൊച്ചി ∙ പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല. 17 പേരെ പ്രതിപ്പ‌ട്ടികയിൽ ചേർത്ത് വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും തുടരന്വേഷണം ഇഴയുകയാണ്. അന്വേഷണത്തിനു പ്രത്യേക ടീം രൂപീകരിക്കാൻ വൈകുന്നുവെന്നും ആക്ഷേപമുണ്ട്.

പാലത്തിന് ഉപയോഗിച്ച നിർമാണ സാമഗ്രികൾക്കു നിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ചെന്നൈ ഐഐടിയുടെ സമഗ്ര റിപ്പോർട്ടിൽ നിന്നുളള വിവരങ്ങൾ. വീടുകളും ചെറിയ കടമുറികളും നിർമിക്കാൻ ഉപയോഗിക്കുന്ന എം 22 ഗ്രേഡിലുളള കോൺക്രീറ്റ് മിക്സാണ് പാലാരിവട്ടം പാലത്തിന് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. കരുത്തു കൂടിയ എം 35 ഗ്രേഡിലുളള കോൺക്രീറ്റ് മിക്സാണ് പാലത്തിന് ഉപയോഗിക്കേണ്ടത്.

30 മുതൽ 40 വരെയുളള ഗ്രേഡിലുളള കോൺക്രീറ്റാണ് പൊതുവേ പാലങ്ങൾക്കു ഉപയോഗിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കോൺക്രീറ്റിന്റെ ബലം കണക്കാക്കിയാണു ഗ്രേഡ് നിശ്ചയിക്കുന്നത്. പണം ലാഭിക്കാൻ മേൽപാല നിർമാണത്തിന്റെ ഡിസൈൻ മുതൽ എല്ലാ ഘടകങ്ങളിലും വെള്ളം ചേർത്തുവെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് എന്ന് ഇബ്രാഹിം കുഞ്ഞ്

കൊച്ചി ∙ പാലാരിവട്ടം മേൽപാല നിർമാണത്തിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎൽഎ. മേൽപാല നിർമാണത്തിനുള്ള ഭരണാനുമതി മാത്രമാണു മന്ത്രി നൽകുക. സിമന്റിന്റെയും കമ്പിയുടെയും അളവു പരിശോധിക്കേണ്ടതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

പാലത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ധാർമിക ഉത്തരവാദിത്തമുണ്ട്. കമ്പിയും സിമന്റും ഉൾപ്പെടെ നിർമാണ സാമഗ്രികളുടെ അളവു പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ അതു ചെയ്തില്ലെങ്കിൽ അവർ കുറ്റക്കാരാണ്. പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർ അതു മന്ത്രിയെ അറിയിക്കണം. എന്നാൽ, പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കും. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം ഇബ്രാഹിം കുഞ്ഞ് തള്ളി. ശ്രീധരൻ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com