പഴവിള രമേശന് അന്ത്യാഞ്ജലി
Mail This Article
തിരുവനന്തപുരം∙ അന്തരിച്ച എഴുത്തുകാരൻ പഴവിള രമേശനു സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്കു 2നു തൈക്കാടു ശാന്തികവാടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. മരുമക്കളായ ഡോ വി.സന്തോഷ്, ടി. സുഭാഷ് ബാബു, അടുത്ത ബന്ധു രതീഷ് എന്നിവർ ചേർന്നു ചിതയ്ക്കു തീ കൊളുത്തി.
നേരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സാമുഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു. കവികൾ ഒത്തുചേർന്നു പഴവിളയുടെ കവിതകൾ ആലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലൻ, ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ, കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ടി.ജലീൽ, കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം എംപി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.